Tuesday, January 10, 2017

ഇന്ത്യൻ ഭരണവർഗങ്ങളുടെ ദല്ലാൾ സ്വഭാവം ഒരിക്കൽ കൂടി മറ നീക്കുന്നു : നോട്ട് പിൻവലിക്കൽ പദ്ധതിയുടെ പിന്നിലും അമേരിക്കൻ സാമ്രാജ്യത്വ സേവ തന്നെ



പ്രചാരത്തിലിരിക്കുന്ന പണത്തിന്റെ 80 % വരുന്ന കറൻസികൾ ഒറ്റയടിക്ക്  പിൻവലിച്ച് രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളെയും ദുരിതത്തിലേക്ക് തള്ളിയിട്ട നടപടിക്കെതിരെ പ്രതിഷേധം പുകയുന്നുണ്ടെങ്കിലും അധികമാരും ശ്രദ്ധിക്കാതെപോയ സംഗതിയാണ് ഈ നടപടിക്ക് പിന്നിലെ യഥാർത്ഥ താൽപര്യം. അതെ, ആ താൽപര്യം മറ്റാരുടേതുമല്ല, അമേരിക്കയുടേത് തന്നെ. ഇന്ത്യയിലെ നോട്ട് പിൻവലിക്കൽ നാടകവും കറൻസിരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് മാറാനുള്ള തീരുമാനവുമെല്ലാം അമേരിക്കയുടെ താൽപര്യ സംരക്ഷണാർത്ഥമായിരുന്നുവെന്ന് പകൽ പോലെ വ്യക്തമാക്കുന്ന തെളിവുകളാണ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും പത്രപ്രവർത്തകനുമായ നോർബർട്ട് ഹെയറിങ് തന്റെ വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടിരിക്കുന്നത് . ഇന്ത്യൻ ജനങ്ങങ്ങളെ ഗിനിപ്പന്നികളായി ഉപയോഗിച്ച് അമേരിക്കൻ സാമ്രാജ്യത്വം നടത്തുന്ന പരീക്ഷണങ്ങളിൽ ഒന്ന് തന്നെയായിരുന്നു ഇന്ത്യയിലെ നോട്ട് പിൻവലിക്കൽ നടപടിയെന്ന് അദ്ദേഹം   തെളിവുകളുടെ അടിസ്ഥാനത്തിൽ വ്യക്തമാക്കുന്നു. ഇന്ത്യൻ ഭരണവർഗങ്ങളുടെ ദല്ലാൾ സ്വഭാവത്തോടൊപ്പം  ഇവിടെ തെളിഞ്ഞുവരുന്ന ചിത്രം , ജനാധിപത്യത്തെപ്പറ്റി ചിന്തിക്കുന്നവരുടെ മനസ്സിൽ ഒരു ആശങ്ക കൂടി നിറയ്ക്കുന്നു, വിവരസാങ്കേതിക വിദ്യയുടെ വികാസം ജനാധിപത്യത്തെ മുന്നോട്ട് നയിക്കുമെന്ന പ്രതീക്ഷയ്ക്ക് പകരം അത് ഭരണകൂടാധികാരത്തെ കൂടുതൽ ശക്തിപ്പെടുത്തുകയാണോ ചെയ്യുക? ജനാധിപത്യം മുന്നോട്ടാണെന്ന വാദങ്ങൾക്ക് വിരുദ്ധമായി അത് അങ്ങേയറ്റം കേന്ദ്രീകരിക്കപ്പെടുന്ന പ്രവണതയല്ലേ ശക്തമാകുന്നതെന്നും ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

ഇന്ത്യൻ ധനകാര്യമന്ത്രാലയവുമായി അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വികസന ഏജൻസിയായ യു.എസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് (USAID)  ഏർപ്പെട്ടിട്ടുള്ള പല സഹകരണ ധാരണകളിലൊന്നിന്റെ പ്രഖ്യാപിത ലക്ഷ്യം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ കറൻസിരഹിത ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്നതാണ്. 



പ്രചാരത്തിലിരിക്കുന്ന പണത്തിന്റെ 80 % വരുന്ന കറൻസി ഒറ്റയടിക്ക് പിൻവലിച്ച് ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിയിട്ട മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം, പലരും കരുതുന്നതുപോലെ ഒരു തുഗ്ലക് പരീക്ഷണം നടത്തുകയായിരുന്നില്ല, മറിച്ച്  വളരെ വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിൽ തന്നെ നീങ്ങുകയായിരുന്നു.  രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ജനങ്ങൾക്ക് സ്വന്തമായി ബാങ്ക് അകൗണ്ടും അതിലേറെപ്പേർക്ക് തൊട്ടടുത്ത് ഒരു ബാങ്കും ഇല്ലാത്ത ഇന്ത്യയിൽ സ്വാഭാവികമായും പാവപ്പെട്ട ജനങ്ങളെ അങ്ങേയറ്റം ദോഷകരമായി ബാധിച്ച നവംബർ 8 ന്റെ നോട്ട് പിൻവലിക്കൽ പ്രഖ്യാപനം വരുന്നതിന് ഏകദേശം മൂന്നാഴ്ച മുൻപ് യു.എസ് എയ്ഡ് നേരത്തെ ഇന്ത്യൻ ഭരണകൂടവുമായി ഉണ്ടാക്കിയിരുന്ന കരാർ  പ്രകാരം "ഇന്ത്യയിൽ കറൻസിരഹിത പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ"  'കാറ്റലിസ്റ്റ്' എന്ന സംരംഭം തുടങ്ങിയിരുന്നു. 2016 ഒക്ടോബർ 14 ന് യു. എസ് എയ്ഡ് പുറത്തിറക്കിയ പത്ര പ്രസ്താവനയിൽ പറയുന്നത് സ്മാർട്ട് ഫോൺ ഉപയോഗം, പ്രാദേശിക സമ്പദ്ഘടന, ഭരണപരമായ സാധ്യതകൾ എന്നിവ മാനദണ്ഡമായെടുത്ത് തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ കറൻസിരഹിത പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്ന രാസത്വരകമായി കാറ്റലിസ്റ്റ്  വർത്തിക്കുമെന്നാണ്.



യു.എസ് എയ്ഡിന്റെ സ്പോൺസർഷിപ്പിൽ വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് റിസോഴ്‌സസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായിരുന്ന ആലോക് ഗുപ്തയാണ് കാറ്റലിസ്റ്റ് സംരംഭത്തിന്റെ പ്രോജക്റ്റ് ഡയറക്ടർ. ഭരണകൂടാധികാരത്തെ കൂടുതലായി ഉറപ്പിക്കുന്ന ബയോമെട്രിക് തിരിച്ചറിയൽ കാർഡ് പദ്ധതിയായ ആധാർ വികസിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുള്ളയാളാണ് ആലോക് ഗുപ്തയെന്നുകൂടി  അറിയുമ്പോഴാണ് ഇവയൊക്കെ തമ്മിലുള്ള ബന്ധങ്ങൾ കൂടുതൽ തെളിഞ്ഞു വരുന്നത്. ഇന്ത്യക്കാരെ ക്യാഷ്‌ലെസ് ആക്കാനായി കാറ്റലിസ്റ്റിന്റെ ആദ്യ മൂന്ന് വർഷങ്ങളിലും യു.എസ് എയ്ഡ് തന്നെയാണ് ഫണ്ടിങ് നടത്തുന്നത്. ക്യാറ്റലിസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ ബാദൽ മാലിക് ഇന്ത്യയിലെ പ്രധാന ഓൺലൈൻ കച്ചവട പോർട്ടലായ സ്‌നാപ്‌ഡീലിന്റെ വൈസ് പ്രസിഡന്റ് ആയിരുന്നു. 2016  ഒക്ടോബർ മാസത്തിൽ കാറ്റലിസ്റ്റുമായി ബന്ധപ്പെട്ട് എക്കണോമിക് ടൈയിംസിൽ വന്ന വാർത്തയിൽ ബാദൽ മാലിക് നയം വ്യക്തമാക്കിയിരുന്നു. "വ്യാപാരികൾക്കും വരുമാനം കുറഞ്ഞ ഉപഭോക്താക്കൾക്കുമിടയിലേക്കും ഡിജിറ്റൽ പണമിടപാടിന് കടന്നുകയറാനുള്ള തടസങ്ങൾ പരിഹരിക്കുക എന്നതാണ് കാറ്റലിസ്റ്റിന്റെ ദൗത്യം. സർക്കാരിന്റെ ഭാഗത്തുനിന്നും ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും വ്യാപാരികൾക്കിടയിലും മറ്റും സ്വീകാര്യത നേടിയെടുക്കാൻ ഇനിയുമേറെ ദൂരം പോകാനുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒരു സമഗ്ര പരിതസ്ഥിതി സമീപനം അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം"

വാസ്തവത്തിൽ ഡിജിറ്റൽ പണമിടപാടിന് കടന്നുകയറാനായി ഉള്ളതായി മാലിക് പറഞ്ഞ തടസങ്ങളെപ്പറ്റിയെല്ലാം യു.എസ് എയ്ഡ് വിശദമായ പഠനം തന്നെ നടത്തിയിരുന്നു. 2015ൽ കമ്മീഷൻ ചെയ്യുകയും 2016 ജനുവരിയിൽ തയ്യാറായതുമായ 'ക്യാഷിനുമപ്പുറം' (ബിയോണ്ട് ക്യാഷ്) എന്ന റിപ്പോർട്ട്  ക്യാഷ്‌ലെസ് പണമിടപാടിലേക്ക് മാറുന്നതിനുള്ള തടസങ്ങളെപ്പറ്റിയുള്ള വിശദമായ പഠനമാണ്. "വ്യാപാരികളും ഉപഭോക്താക്കളുമെല്ലാം നിലവിൽ കറൻസി വ്യവസ്ഥയിൽ കുടുങ്ങിക്കിടക്കുകയാണ്. അതുകൊണ്ട് തന്നെയാണ് അവർക്ക് ഡിജിറ്റൽ ഇടപാടിൽ താൽപര്യമില്ലാത്തതും. കച്ചവടക്കാർ ഡിജിറ്റൽ പണമിടപാട് സ്വീകരിക്കാത്തതുകൊണ്ട് ഉപഭോക്താക്കൾക്ക് അതിൽ താല്പര്യമില്ല. ഉപഭോക്താക്കൾക്ക് താൽപര്യമില്ലാത്തതുകൊണ്ട് കച്ചവടക്കാർക്കും താൽപര്യമില്ല. ബാങ്കുകളും ഡിജിറ്റൽ പണമിടപാട് സേവന ദാതാക്കളും ഫീസ് ഈടാക്കുന്നതിനാൽ തന്നെ ബാഹ്യമായ ഒരു ആവേഗം നൽകാതെ ഡിജിറ്റൽ പണമിടപാടിന് കടന്നുകയറാനാകില്ല." ബിയോണ്ട് ക്യാഷ് റിപ്പോർട്ടിൽ പറയുന്നു. കറൻസി ലഭ്യത കുറച്ച് കറൻസി സമ്പദ്‌വ്യവസ്ഥയെ കുറച്ചുനാൾ തകർക്കുകയും പിന്നീട് പതുക്കെ അതിനെ ദുർബലപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഡിജിറ്റൽ പേയ്‌മെന്റിലേക്ക് മാറുന്നതിനുള്ള ആവേഗം സൃഷ്ടിക്കാനുള്ള സമഗ്ര പരിതസ്ഥിതി സമീപനം എന്നത് നവംബർ 8 ന് മോഡിയുടെ പ്രഖ്യാപനം വരുമ്പോഴാണ് വ്യക്തമാകുന്നത്. അപ്രതീക്ഷിതമായ ഒരു പ്രഹരമാണ് വേണ്ടിയിരുന്നത് എന്നതിനാൽ കാറ്റലിസ്റ്റ്, പദ്ധതിയെപ്പറ്റിയുള്ള കാര്യങ്ങൾ മറച്ചുവെക്കുകയായിരുന്നുവെങ്കിലും ചില സൂചനകൾ പുറത്തുവിട്ടിരുന്നു. ഡിജിറ്റൽ പദ്ധതിയിലേക്ക് മാറുന്നതിനുള്ള പരീക്ഷണശാലയായി ഏതെങ്കിലും ചില പ്രദേശങ്ങളെ ആദ്യം  തെരഞ്ഞെടുക്കുമെന്നു സൂചിപ്പിച്ചിരുന്നുവെങ്കിലും ആ പരീക്ഷണശാല ഇന്ത്യ ഒന്നടങ്കം ആയിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നില്ല.



കറൻസിക്കെതിരായ യുദ്ധത്തിലെ അവിശുദ്ധ കൂട്ടുകെട്ടുകളിലേക്ക് കണ്ണോടിക്കുമ്പോൾ അമ്പരപ്പ് വർദ്ധിക്കുകയാണ് ചെയ്യുക. ഐ. ടി, ഡിജിറ്റൽ ക്യാഷ് ഇടപാട് സേവനദാതാക്കൾ , ഉപഭോക്താക്കളെക്കുറിച്ചുള്ള വിവരം ശേഖരിക്കുന്നവർ എന്നിങ്ങനെ 35 ഓളം സംഘനകളാണ് യു.എസ് എയ്ഡും ഇന്ത്യൻ ധനകാര്യ മന്ത്രാലയവുമായി കറൻസിക്കെതിരായ ഈ യുദ്ധത്തിൽ പങ്കാളികളാകുന്നത്. ബെറ്റർ ദാൻ ക്യാഷ് അലയൻസ്, ബിൽ ഗെയ്‌റ്റ്‌സിന്റെ മൈക്രോസോഫ്റ്റ്, ഇ ബേ സ്ഥാപകൻ പിയറി ഒമീഡ്യാറിന്റെ ഒമീഡ്യാർ നെറ്റ്വർക്,ഡെൽ ഫൗണ്ടേഷൻ, മാസ്റ്റർ കാർഡ്, വീസ, മെറ്റ് ലൈഫ് ഫൗണ്ടേഷൻ എന്നിങ്ങനെ പോകുന്നു പേരുകൾ. ഇതിൽ ന്യൂയോർക്കിലെ യുണൈറ്റഡ് നേഷൻസ് ക്യാപ്പിറ്റൽ ഡെവലപ്മെന്റ് ഫണ്ട് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ബെറ്റർ ദാൻ ക്യാഷ് അലയൻസ് എന്ന മുന്നണിയിൽ യു. എസ് എയ്ഡ് തന്നെ ഒരു അംഗമാണ്. ആഗോളതലത്തിൽ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറുന്നതിനുള്ള ശ്രമങ്ങൾക്കായി 2012 ൽ രൂപീകരിച്ച ബെറ്റർ ദാൻ ക്യാഷ് അലയൻസിലും ഗെയ്‌റ്റ്‌സ് ഫൗണ്ടേഷനും ഫോർഡ് ഫൗണ്ടേഷനും ഉൾപ്പടെയുള്ള മേൽപ്പറഞ്ഞ സംഘടനകൾ അംഗങ്ങളാണ്. ബെറ്റർ ദാൻ ക്യാഷ് അലയൻസിലൂടെയും നേരിട്ടും ഇവ കാറ്റലിസ്റ്റുമായി സഹകരിച്ചു പ്രവർത്തിക്കുന്നു. 

നരേന്ദ്ര മോദിയുടെ കാലത്ത് മാത്രമാണ് കറൻസിക്കെതിരായ യുദ്ധം ഇന്ത്യയിൽ തുടങ്ങിയതെന്ന് കരുതിയാൽ അവിടെ നമുക്ക് തെറ്റും. യഥാർത്ഥത്തിൽ അതിനുള്ള മുന്നൊരുക്കങ്ങൾ മൻമോഹൻ സിംഗിന്റെ കാലത്ത് തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. ഭോപ്പാലിൽ ജനിച്ച തമിഴ് ബ്രാഹ്മണനും ഐ.എം.എഫിന്റെ ചീഫ് എക്കണോമിസ്റ്റുമായ രഘുറാം രാജൻ റിസർവ് ബാങ്ക് ഗവർണറായി ഇന്ത്യയിലേക്ക് എത്തുന്നത് തന്നെ ഇതിന്റെയെല്ലാം ഭാഗമായിട്ടാണ്. ആഗോള സാമ്രാജ്യത്വ ഭീമന്മാരായ ധനകാര്യ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും പ്രതിനിധികൾ രഹസ്യ ചർച്ചകൾ നടത്തുന്ന കുപ്രസിദ്ധമായ ഗ്രൂപ്പ് ഓഫ് 30 അംഗമാണ് രഘുറാം രാജൻ ഐ.എം. എഫിന്റെ തന്നെ മുൻ ചീഫ് എക്കണോമിസ്റ്റായ കെൻ റോജോഫ് ഉൾപ്പടെയുള്ളവർ അംഗങ്ങളായ ഗ്രൂപ്പ് ഓഫ് 30 കറൻസിക്കെതിരായ യുദ്ധത്തിന്റെ ആസൂത്രണ കേന്ദ്രങ്ങളിലൊന്നാണ്. ഭൂമിയെ അടക്കിഭരിക്കുന്ന ഗോൾഡ്മാൻ സാക്‌സ് ഉൾപ്പടെയുള്ള സാമ്രാജ്യത്വ കുത്തകകൾ അവാർഡുകൾ നൽകി ആദരിച്ചിട്ടുള്ള രഘുറാം രാജൻ ഇന്ത്യയിൽ ക്യാഷ്‌ലെസ് പദ്ധതി നടപ്പാക്കുന്നതിന്റെ പ്രഖ്യാപന ഘട്ടത്തിൽ ബിജെപിയിലെ പടലപ്പിണക്കങ്ങളുടെ ഭാഗമായി പുറത്തുപോയെങ്കിലും ഭാവിയിൽ ഐഎംഎഫിന്റെയോ സമാന സംഘനയുടെയോ മേധാവിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. 




കള്ളപ്പണക്കാർ, മുസ്ളീം തീവ്രവാദികൾ, മാവോയിസ്റ്റ് തീവ്രവാദികൾ തുടങ്ങിയ ദേശദ്രോഹ ശക്തികൾക്കെതിരായ യുദ്ധമെന്ന മട്ടിൽ  ദേശ സ്നേഹ വാക്കുകൾ കുത്തിനിറച്ച് നരേന്ദ്രമോഡി നടത്തിയ പ്രഖ്യാപനം വാസ്തവത്തിൽ വെറും സാമ്രാജ്യത്വ സേവയും യഥാർത്ഥ രാജ്യദ്രോഹവുമാണ് എന്ന് ഇപ്പോൾ വ്യക്തമാകുന്നു. യു.എസ്, എയ്ഡിന്റെ ബിയോണ്ട് ക്യാഷ് റിപ്പോർട്ടിൽ പറയുന്നത് ഇന്ത്യയിലെ 97% ധനകാര്യ ഇടപാടുകളും കറൻസി വഴിയാണെന്നാണ്. 55 % ഇന്ത്യക്കാർക്കാണ് ബാങ്ക് അകൗണ്ട് ഉള്ളത്. ഇതിൽ വെറും 29% മാത്രമാണ്  പഠന റിപ്പോർട്ട് പുറത്തുവരുന്നതിന് തൊട്ടുമുൻപുള്ള മൂന്ന് മാസങ്ങളിൽ ഉപയോഗിക്കുന്നതായി കണ്ടത്,. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ ജനങ്ങളെ തീരാദുരിതത്തിലേക്ക് തള്ളിയിട്ട് ഭരണകൂടം നടത്തിയ നീക്കം സാമ്രാജ്യത്വത്തിന് വിടുപണി ചെയ്യൽ മാത്രമായിരുന്നുവെന്ന് വ്യക്തമാകുന്നു. ഇവിടെ ഒരിക്കൽക്കൂടി ഇന്ത്യൻ മുതലാളിവർഗങ്ങളുടെ ദല്ലാൾ സ്വഭാവം കൂടി തെളിഞ്ഞുവരികയാണ്. 



ആഗോള ഐടി ബിസിനസിലും പേയ്‌മെന്റ് സേവന മേഖലയിലും  മേധാവിത്വം പുലർത്തുന്ന അമേരിക്കൻ കമ്പനികളുടെ കച്ചവട താൽപര്യങ്ങൾ അമേരിക്കൻ ഭരണകൂടത്തിന്റെ ക്യാഷ്‌ലെസ് പദ്ധതിക്ക് പിന്നിലെ പ്രധാന താല്പര്യം തന്നെയാണെങ്കിലും സുപ്രധാനമായ മറ്റൊന്ന് കൂടിയുണ്ട്. എല്ലാം ഡിജിറ്റൽവൽക്കരിക്കുന്നതോടെ അമേരിക്കയുടെ നിരീക്ഷണ ശക്തി കൂടുമെന്നതാണ് അത്. അമേരിക്കൻ ഇന്റലിജൻസ് വിഭാഗങ്ങൾക്കും ഐ ടി കമ്പനികൾക്കും സംയുക്തമായി സർവ നിയന്ത്രണം ഈ മേഖലയിൽ കൈവരും. ആഗോളതലത്തിൽ തുടരുന്ന ഡോളറിന്റെ മേധാവിത്വം അമേരിക്കയ്ക്ക് മുതൽക്കൂട്ടാണ്. കറൻസിരഹിത വ്യവസ്ഥയിലേക്ക് മാറുന്നതോടെ എല്ലാവരും നിലവിൽ അമേരിക്കൻ നിയമങ്ങൾക്ക് കീഴ്പ്പെടേണ്ട അവസ്ഥയാണ് വന്നുചേരുന്നത്. ഇറാനുമായി ഇടപാട് നടത്തിയ ജർമൻ ധനകാര്യ സ്ഥാപനത്തെ അമേരിക്ക ഭീകര സംഘടനകളുടെ ലിസ്റ്റിൽ പെടുത്തി ബുദ്ധിമുട്ടിച്ച കാര്യം നോർബർട്ട് ഹെയറിങ് ചൂണ്ടിക്കാട്ടുന്നു. അതുപോലുള്ള നിരവധി സംഭവങ്ങളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അമേരിക്കൻ നിയമം ലംഘിച്ചുവെന്നാരോപിക്കപ്പെട്ട ജർമനിയിലെ പ്രമുഖ ബാങ്കായ ഡോയ്‌സ്ച് ബാങ്കിന് തകർന്നു പോകാതിരിക്കാൻ 14 ബില്യൺ ഡോളറാണ് അമേരിക്കയ്ക്ക് പിഴയായി നല്കേണ്ടിവന്നത്. ലോകത്തെ ഏറ്റവും ശക്തമായ ബാങ്കുകളെ ഇപ്രകാരം നിയന്ത്രിക്കുകയെന്നാൽ ഭരണകൂടങ്ങളെ നിയന്ത്രിക്കുക എന്നുകൂടിയാണ് അർത്ഥം. 

ഇവിടെ ആശങ്കാജനകമായ സംഗതി പലരും പ്രതീക്ഷിക്കുന്നതുപോലെ വിവരസാങ്കേതിക വിദ്യയിലെ വികാസം ജനാധിപത്യത്തെ വികസിപ്പിക്കുകയല്ല, മറിച്ച് ഭരണകൂടാധികാരത്തെ കൂടുതൽ കൂടുതൽ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. ജനാധിപത്യം നേരിടുന്ന പുതിയ വെല്ലുവിളികളുടെ സൂചനകളാണ് ഇവിടെ ദൃശ്യമാകുന്നത്. ചെറുത്തുനിൽപ്പുകൾ വികേന്ദ്രീകരിക്കപ്പെടുമ്പോൾ ഭരണകൂടാധികാരം കൂടുതൽ ശക്തിപ്പെടുന്ന കാഴ്ചയാണ് തെളിഞ്ഞുവരുന്നത്.  ചെറുതുകളും പലമകളുമായി പ്രതിരോധങ്ങൾ പിരിഞ്ഞുപോകുമ്പോൾ ചരിത്രത്തിൽ ഇന്നേവരെ കാണാത്തവിധം അങ്ങേയറ്റം ശക്തവും കേന്ദ്രീകൃതവും  ഹിംസാത്മകവുമായ അധികാരശക്തികളാണ്  രൂപംകൊണ്ടിരിക്കുന്നത്. 

(വിവരങ്ങൾക്ക് അവലംബം : http://norberthaering.de/en/home/27-german/news/745-washington-s-role-in-india#weiterlesen )

Followers