Saturday, May 21, 2016

മരം വരം തന്നെ. വൈദ്യുതിയും വെള്ളവും അമൂല്യവുമാണ്. എങ്കിലും പാവങ്ങളുടെ മരം നടീലുകൾക്കും ഒരു ബൾബ് ഒരു മണിക്കൂർ നേരം അണയ്ക്കലിനും അപ്പുറമാണല്ലോ സഖാവേ കാര്യങ്ങൾ




                                                                                                       ജെയ്സൻ കൂപ്പർ 
ഇന്നാട്ടിലെ ദരിദ്രരും സാധാരണക്കാരുമായവരുടെ കയ്യിലിരുപ്പ് കൊണ്ടാണ് കാര്യങ്ങളൊക്കെ ഇവ്വിധമായതെന്നും അവർ നന്നായാൽ ഇതിനൊക്കെ പരിഹാരമാകും എന്നും ഭരണവർഗങ്ങളും അവരെ പിന്തുണയ്ക്കുന്ന മതങ്ങളും മാദ്ധ്യമങ്ങളും നിരന്തരം പറഞ്ഞുപോരുന്നതാണ്. ഭൂമിയുടെ നിലനിൽപ്പിനെതന്നെ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി നാശത്തിനും ഊർജ്ജ പ്രതിസന്ധിക്കും വിഭവശോഷണത്തിനും മറ്റും കാരണക്കാർ ജനങ്ങളാണത്രെ. എങ്കിലും സാരമില്ല, ഇതിനൊക്കെ പരിഹാരങ്ങളും അവർ നിർദ്ദേശിക്കുന്നുണ്ട്. മരം ഒരു വരമാണെന്നും അതുകൊണ്ട് ജനങ്ങൾ മരങ്ങൾ നട്ടുപിടിപ്പിക്കണമെന്നും ഉപദേശിക്കപ്പെടുന്നു. പരിസ്ഥിതി ദിനത്തിനും ഭൗമ ദിനത്തിനും കുട്ടികളെക്കൊണ്ട് പൊരിവെയിലത്ത് മരം ഒരു വരം മുദ്രാവാക്യം വിളിപ്പിച്ച് ജാഥ നടത്തിയും ഒരു വീട്ടിലെ ഒരു ബൾബ് ഒരു മണിക്കൂർ അണച്ചും പരിസ്ഥിതി സംരക്ഷണത്തിന്റെ പുതിയ പാഠങ്ങൾ അവർ പ്രചരിപ്പിക്കുന്നുണ്ട്
എങ്കിലും ഇത്തരത്തിലുള്ള പൊടിക്കൈകളും ഗിമ്മിക്കുകളും പരിഹരിക്കാൻ കഴിയുന്നതാണോ പ്രശ്നങ്ങൾ? അല്ല എന്നത് വ്യക്തമാണ്. ഇവിടെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ആരാണ് ഇന്നത്തെ ഈ അവസ്ഥയ്ക്ക് കാരണക്കാർ? കുറ്റാരോപണത്തിന്റെ ചൂണ്ടുവിരൽ തിരിയുന്നത് ഈ ഭൂമിയുടെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്ന സാമ്രാജ്യത്വ ശക്തികൾക്കും അവരുടെ ദല്ലാളുകൾക്കും ജന്മിത്വത്തിന്റെ പുതിയ അവതാരങ്ങൾക്കും നേരെ തന്നെയായിരിക്കും. ലാഭം മാത്രം ലക്ഷ്യമിട്ട് വിവേചനരഹിതമായി പ്രകൃതിയെ ചൂഷണം ചെയ്ത ചൂഷക ശക്തികൾ തന്നെയാണ് കാര്യങ്ങളെ ഇവിടംവരെ കൊണ്ടെത്തിച്ചിരിക്കുന്നത്. ലോകമെമ്പാടും മുതലാളിത്ത ശക്തികൾ നടത്തുന്ന അനിയന്ത്രിതമായ ചൂഷണത്തിന്റെ ഭാഗമായിത്തന്നെയാണ് പ്രകൃതിചൂഷണങ്ങളും വിഭവകൊള്ളകളും അരങ്ങേറുന്നത്.
തീക്ഷ്ണമായ വർഗ സമരം പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പറയാൻ ചൂഷകവർഗങ്ങളെത്തന്നെ നിർബന്ധിതരാക്കിയിട്ടുണ്ടെങ്കിലും അതിനായി സ്ഥാപിതമായ ആഗോളവേദികളിലും ഇതിന്റെയെല്ലാം ഉത്തരവാദിത്തം ദരിദ്രരാജ്യങ്ങളുടെയും ദരിദ്രരുടെയും മേൽ കെട്ടിവെയ്ക്കാനാണ് സാമ്രാജ്യത്വ ശക്തികൾ പരിശ്രമിച്ചുപോരുന്നത്. ലാഭത്തിൽ നിന്ന് കണ്ണെടുക്കാൻ അവർക്ക് കഴിയില്ലല്ലോ. പരിസ്ഥിതി നാശത്തെയും മറ്റ് ഏതൊരു പ്രതിസന്ധിയെയും മൂലധന സമാഹരണത്തിന്റെ പുതിയ പുതിയസാധ്യതകളാക്കി മാറ്റുവാനാണ് ഇപ്പോഴും അവരുടെ ശ്രമങ്ങൾ
ലോകമെമ്പാടും ചൂഷകശക്തികൾ ചൂഷിതരിലേക്ക് പകർന്നു നൽകുന്ന ബോധം തന്നെയാണ് അവരുടെ പ്രാദേശിക ശക്തികൾ ഇങ്ങ് കേരളത്തിലും പകർന്നു നൽകിക്കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ നിലനിൽപ്പിന് തന്നെ നിർണായകമായ പശ്ചിമഘട്ടത്തിന്റെ കാര്യം തന്നെയെടുക്കാം. കാടിന്റെ മക്കളായ ആദിവാസികളെ അടിമകളാക്കിയ ജന്മിത്വവും അവരെ ആവാസ ഇടങ്ങളിൽ നിന്നും ആട്ടിപ്പായിച്ച സാമ്രാജ്യത്വത്തിന്റെ തോട്ടവൽക്കരണങ്ങളും വ്യാപകമായ കുടിയേറ്റങ്ങളും ക്വാറി ഖനന മാഫിയകളുമെല്ലാം ചേർന്ന് തകർത്ത് തരിപ്പണമാക്കിയ പശ്ചിമഘട്ടത്തിന്റെ സംരക്ഷണ കാര്യം വരുമ്പോൾ അതിനെ അട്ടിമറിക്കാൻ ഇവിടെ ഇടത് വലത് മുന്നണികളും മതമേലധ്യക്ഷന്മാരും മാധ്യമപുംഗവന്മാരും ഒന്നിച്ചണിനിരക്കുന്ന കാഴ്ച കേരളം കണ്ടിട്ടുള്ളതാണ്.തീർച്ചയായും ഗാഡ്ഗിൽ റിപ്പോർട്ട് കുറ്റമറ്റതോ അപ്പാടെ നടപ്പാക്കാവുന്നതോ ആണെന്ന് പറയാൻ കഴിയില്ല. പക്ഷെ പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിൽ ഗൗരവപൂർവമായ സമീപനം ആവശ്യമാണെന്നത് വ്യക്തമാണ്. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഒരേ സമയം ആദിവാസി, ദളിത്‌ ജനവിഭാഗങ്ങളുടെ ഭൂമിയുടെ രാഷ്ട്രീയവും പരിസ്ഥിതിയുടെ രാഷ്ട്രീയവും ആണ് ഉയർത്തുന്നത്. അത് ഇവിടെ നിലനിൽക്കുന്ന തലതിരിഞ്ഞ റിയൽ എസ്റ്റെയ്റ്റ് വികസന സങ്കൽപ്പങ്ങളെ തുറന്നുകാണിക്കുന്നതും അതിനെ പ്രതിസന്ധിയിലാക്കുന്നതുമാണ്. വലതുപക്ഷത്തിന്റെ കപടഭൂപരിഷ്കരണനയം വഞ്ചനാപരമായി നടപ്പാക്കി മണ്ണിന്റെ അവകാശികളായ ദളിത്‌ ജനവിഭാഗങ്ങളെ ലക്ഷം വീട് കോളനികളിലേക്കും റോഡ്‌ തോട് പുറമ്പോക്കുകളിലേക്കും ഒതുക്കിയ കപട ഇടതുപക്ഷം ഇന്ന് പരിസ്ഥിതി സംരക്ഷണത്തിന് നാട്ടുകാരെക്കൊണ്ട് മരം നടീക്കാനും ഭക്ഷ്യ സുരക്ഷയ്ക്കായി പ്ലാവ് നട്ടുപിടിപ്പിക്കാനും മുന്നിട്ടിറങ്ങുമ്പോൾ മരിച്ചവരെ അടക്കം ചെയ്യാൻ അടുക്കള പൊളിക്കേണ്ടിവരുന്നവർക്ക് അത് എങ്ങനെ കഴിയുമെന്ന ചോദ്യം ഉയരാം.
കേരളത്തിൽ നടന്നിട്ടുള്ള പ്രമുഖമായ പരിസ്ഥിതി സമരങ്ങളോട് എന്ത് സമീപനമാണ് സിപിഎം ഉൾപ്പടെയുള്ള മുഖ്യധാര ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത് എന്നത് മറക്കാൻ പാടില്ലാത്ത സംഗതിയാണ്. ഏറ്റവും ഒടുവിൽ നടന്ന കാതിക്കുടം സമരവും പെരിയാർ മലിനീകരണ വിരുദ്ധ സമരവും തൊഴിലാളികളുടെ പേര് പറഞ്ഞു അട്ടിമറിക്കാൻ ശ്രമിക്കുകയാണ് ഇവർ ചെയ്തിട്ടുള്ളത്.
ഇത്രയും കുറിച്ചത് നിയുക്ത ധനമന്ത്രിയും ധനതത്വ ശാസ്ത്രഞനുമായ തോമസ്‌ ഐസക്കിന്റെ വൈറൽ ആയി മാറിയ മരം നടൽ ചിത്രങ്ങൾ കണ്ടതുകൊണ്ടാണ്. തോമസ്‌ ഐസക്ക് വെറുമൊരു മന്ത്രിയല്ല, പിന്നെയോ ഇന്ത്യയിൽ ജനകീയ ജനാധിപത്യ വിപ്ലവം ലക്ഷ്യമിടുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കേന്ദ്ര കമ്മിറ്റി അംഗമായ നേതാവാണ്‌. വർഗ സമരത്തെ തീക്ഷ്ണമാക്കി അതിനെ മുന്നിൽ നിന്ന് നയിക്കേണ്ട മുന്നണിപ്പട പാർട്ടിയുടെ നേതാവ്. തൊഴിലാളികളിലും മർദ്ദിത ജനവിഭാഗങ്ങളിലും വർഗ ബോധത്തെ (ഇവിടെ വർഗ ന്യൂനീകരണമല്ല ഉദ്ദേശിക്കുന്നത്, വിശാലാർത്ഥത്തിൽ പ്രയോഗിച്ചിരിക്കുന്നു എന്ന് മാത്രം) ഊട്ടിയുറപ്പിച്ച് വിപ്ലവത്തെ മുന്നോട്ട് നയിക്കാൻ ബാധ്യസ്തമായ പാർട്ടിയുടെ നേതാവ് ആണ് അദ്ദേഹം. അങ്ങനെയുള്ള തോമസ്‌ ഐസക്ക് അത്തരം ഉത്തരവാദിത്വങ്ങൾ കൈയൊഴിഞ്ഞ് പരിസ്ഥിതി സംരക്ഷണത്തിന് വൃക്ഷം നടുന്നതിന്റെയും ഭക്ഷ്യ സുരക്ഷയ്ക്കായി പ്ലാവ് നടുന്നതിന്റെയും ചിത്രങ്ങൾ പ്രചരിപ്പിക്കുമ്പോൾ വെറും മുതലാളിത്ത യുക്തികളുടെ പ്രചാരകൻ മാത്രമായി ചുരുങ്ങുകയാണ് ചെയ്യുന്നത്. മൂലധനസേവയിലേക്കും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലേക്കും പണ്ടേ തലകുത്തിവീണ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിത്രങ്ങൾ മാത്രമാണ് അത്

Followers