Saturday, June 20, 2015

യോഗ ദിനം ; തിരിച്ചറിയപ്പെടാതെപോകുന്ന ഫാസിസ്റ്റ് അജണ്ട

കൂപ്പർ

ശാസ്ത്രമുന്നേറ്റങ്ങളുടെയും മറ്റും ഫലമായി ഒരു വശത്ത് നിരവധി രോഗങ്ങൾ നിർമാർജനം ചെയ്യപ്പെടുകയും ആയുർദൈർഘ്യം വർദ്ധിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ജീവിതശൈലീ രോഗങ്ങൾ ഉൾപ്പടെയുള്ള രോഗങ്ങൾ പൊതുവെ പെരുകിവരികയാണ് എന്നത് ഒരു വസ്തുതയാണ്. മുൻകാലങ്ങളിൽ വസൂരിയും മറ്റും പടർന്നുപിടിക്കുന്നതിനുസമാനമെന്നു തന്നെ പറയാം ഇന്ന് ക്യാൻസറിന്റെയും മറ്റും വ്യാപനം. ഈ സാഹചര്യത്തിൽക്കൂടിയാണ് ഇന്ത്യയിലും പുറത്തും യോഗാഭ്യാസ മുറകൾ വൻതോതിൽ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്നത്. യോഗയുടെ ഈ  വർദ്ധിച്ച സ്വീകാര്യതയുടെ ചുവടുപിടിച്ചാണ് ജൂണ്‍ 21 അന്തർദേശീയ യോഗ ദിനമായി ആചരിക്കാൻ ഇന്ത്യ പ്രേരണ ചെലുത്തുന്നതും അത് അംഗീകരിക്കപ്പെടുന്നതും. എല്ലാ ദിനവും എതെങ്കിലുമൊക്കെ പ്രത്യേക ദിനമായി മാറിയിരിക്കുന്ന ഇക്കാലത്ത്  ഇന്ത്യൻ എംബസികളിൽ നടക്കുന്ന ചടങ്ങുകൾ ഒഴിച്ചുനിർത്തിയാൽ വിദേശങ്ങളിൽ പറയത്തക്ക ചലനമൊന്നും യോഗദിനം ഉളവാക്കാനിടയില്ല. ഏറിവന്നാൽ യോഗ പഠിപ്പിക്കുന്ന സെന്ററുകളിലും എന്തെങ്കിലുമൊക്കെ പരിപാടികൾ നടന്നേക്കും. അതെന്തായാലും ഒന്നും അത്രമേൽ നിഷ്കളങ്കമല്ലാത്ത ഇന്ത്യയിൽ സ്ഥിതി അതല്ല. ഇന്ത്യൻ ഭരണകൂടം വൻതോതിൽ പണം മുടക്കി പ്രചാരവേലകൾ നടത്തി സംഘടിപ്പിക്കുന്ന യോഗ ദിനാചരണത്തിന് അപായകരമായ മാനങ്ങളാണ് ഉള്ളത്. സ്വന്തം സംസ്കാരമഹിമയിൽ അമിതമായി ഊറ്റം കൊള്ളൽ തീവ്ര വലത് ഫാസിസത്തിന്റെ മുൻ അവതാരങ്ങളുടെ മുഖമുദ്രയായിരുന്നു.  ഇന്ത്യയിൽ ഇന്ന് പിടിമുറുക്കിയിരിക്കുന്ന സവർണ ഹൈന്ദവ ഫാസിസവും അതിൽ നിന്നും വ്യത്യസ്തമല്ല.  കെങ്കേമമായി കൊണ്ടാടുന്ന യോഗ ദിനാചരണത്തിന്റെ അപായകരമായ മാനങ്ങൾ തിരിച്ചറിയാൻപോലും കഴിയുന്നില്ലെന്നതാണ്, പക്ഷെ, ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ ശക്തികൾ എന്നവകാശപ്പെടുന്ന  ഇടതുപക്ഷത്തിന്റെയും ജനാധിപത്യവാദികലുടെയും നില പരിതാപകരമാക്കുന്നത്.



സിന്ധൂ നദീതട സംസ്കാരത്തിൽ നിന്നും വികസിച്ചത് എന്ന് കരുതപ്പെടുന്ന യോഗാഭ്യാസ മുറകൾ തീർച്ചയായും വ്യായാമമുറകൾ എന്ന നിലയിൽ ലോകമെമ്പാടും സ്വീകാര്യത നേടുന്നുണ്ട്. യോഗ ആവിഷ്കരിച്ച ആചാര്യന്മാർ മനുഷ്യശരീരത്തിന്റെ അനാട്ടമിവരെ മനസിലാക്കിയിരുന്നവരാകാം എന്നുംമറ്റും ഇന്ന് കരുതപ്പെടുന്നുമുണ്ട്. ആധുനിക ശാസ്ത്രവും യോഗാഭ്യാസ മുറകൾ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉത്തമമാണ് എന്ന് അഭിപ്രായപ്പെടുന്നുണ്ട്. ആ നിലയ്ക്ക് യോഗ അഭ്യസിക്കുന്നത് നല്ലത് തന്നെ. ഇന്നത്തെ വിപണിക്കൊത്ത ചരക്കായി രൂപാന്തരം പ്രാപിക്കുന്നതിൽ വിജയിച്ചിട്ടുന്ടെങ്കിലും യോഗ എന്നത് കേവലം വ്യായാമമുറകൾ മാത്രമല്ല എന്നിടത്താണ് പക്ഷെ, യോഗ ദിനാചരണത്തിന്റെ നിഷ്കളങ്കത നഷ്ടപ്പെടുന്നത്. സിന്ധൂ നദീതട സംസ്കാരത്തിൽ വികസിപ്പിക്കപ്പെട്ട യോഗ അടിസ്ഥാനപരമായി ഭാരതീയ തത്വചിന്തകളിൽ പ്രമുഖമായ ആറെണ്ണത്തിൽ ഒന്നാണ്. ഭൗതികവാദാടിത്തറയുള്ള സാംഖ്യയോട് അടുത്തുനിൽക്കുന്നതെങ്കിലും യോഗ അടിസ്ഥാനപരമായി ആശയവാദം തന്നെയാണ്. ജീവാത്മാവിനെ (individual consciousness)  പരമാത്മാവിൽ (universal consciousness)  ലയിപ്പിക്കുക എന്നതാണ് യോഗയുടെ പരമമായ ലക്‌ഷ്യം തന്നെ. ജൈന, ബുദ്ധ മതങ്ങളിലേക്ക് സ്വീകരിക്കപെടുകയും തന്ത്രയായി രൂപാന്തരം പ്രാപിക്കുമ്പോഴുമെല്ലാം യോഗയുടെ ലക്‌ഷ്യം നിർവാണവും മോക്ഷവുമൊക്കെ തന്നെയായി തുടരുന്നു. ഹിന്ദു ദൈവമായ ശിവനാണ് ആദ്യത്തെ യോഗ ഗുരു എന്ന് പറയുന്നുവെങ്കിലും യോഗയ്ക്ക് സെക്കുലർ പരിവേഷം നേടാനാകുന്നത് അത് പരമാത്മാവിലേക്ക് അതല്ലെങ്കിൽ ദൈവത്തിലേക്കുള്ള ഒരു പാതയാണ് എന്നതുകൊണ്ടുകൂടിയാണ്. സൂര്യനമസ്കാരത്തെ ഈശോനമസ്ക്കാരമായും ഓംകാര മന്ത്രത്തെ തങ്ങളുടെ മതത്തിലെ പ്രാർഥനകൾ കൊണ്ട് പകരംവെച്ചും ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങളും ഇന്ന് യോഗ പരിശീലനം നടത്തുന്നുണ്ട്.  യോഗ ദിനത്തോട് അപൂർവ്വം ചില ന്യൂനപക്ഷ സംഘടനകളുടേത്   ഒഴിച്ചാൽ കാര്യമായ എതിർപ്പില്ലെന്ന് മാത്രമല്ല കൂടുതൽ ന്യൂനപക്ഷ സംഘടനകളും അനുകൂലിച്ച് രംഗത്ത് വരികയാണ് ചെയ്തിരിക്കുന്നത്. വെല്ലുവിളിയായി വരുന്ന ഏതിനെയും സ്വാംശീകരിച്ച് ഇല്ലാതാക്കുന്ന ഹിന്ദുമതത്തിന്റെ സാമർത്ഥ്യമാണ് അപ്പോൾ നമ്മൾ കാണുന്നത്. ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ഭാരതീയരെല്ലാം ഹിന്ദുക്കളാണെന്ന സംഘപരിവാറിന്റെ യുക്തി ഇവിടെ പ്രവർത്തന ക്ഷമമാകുന്നു.

യോഗ വ്യായാമമുറകൾ എന്ന നിലയിലോ ആത്മീയ പ്രയോഗമെന്ന നിലയിലോ സ്വീകരിക്കാൻ വ്യക്തികൾക്ക് സ്വാതന്ത്ര്യമുണ്ട്. യോഗയുടെ തത്വചിന്തയെ പിൻപറ്റാൻ തൽപരരായവർക്ക് അതുമാവാം. പക്ഷെ, പ്രശ്നമിതാണ്; യോഗ പ്രചരിപ്പിക്കേണ്ടത് ഭരണകൂടമാണോ? വ്യത്യസ്ത ജനവിഭാഗങ്ങളും ചിന്താധാരകളും നിലവിലുള്ള ഒരു രാജ്യത്ത് ഭരണകൂടത്തിന്റെ ദർശനം പൗരർക്കുമേൽ അടിച്ചേൽപ്പിക്കുന്നത് ഫാസിസമല്ലാതെ മറ്റെന്താണ്? ഇന്ത്യയുടെ ഔദ്യോഗിക മതം ഹിന്ദുമതമാക്കുന്ന ഈ ഒളിച്ചുകടത്തൽ എന്തുകൊണ്ടാണ് തിരിച്ചറിയപ്പെടാതെ പോകുന്നത്.  യോഗദിനാചരണത്തിന്റെ സർക്കാർ വെബ്സൈറ്റിൽ തന്നെ ഇതുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാണ്. കേവലം വ്യായാമ മുറ എന്ന രീതിയിലല്ല, സമഗ്രമായ ഒരു ആത്മീയജീവിത ദർശനമായി തന്നെയാണ് യോഗയെ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഇനി, കേവലം വ്യായാമമുറ എന്ന നിലയിൽ മാത്രമാണ്  യോഗ ഇന്ത്യയിൽ ഔദ്യോഗികമായി പ്രചരിപ്പിക്കപ്പെടുന്നതെങ്കിൽപോലും ഇന്ത്യക്കാരുടെ ആരോഗ്യത്തിനും മനസുഖത്തിനും നിലവിൽ യോഗയുടെ അഭാവമാണോ കാരണം എന്ന ചോദ്യമുയരുന്നു. ഇന്നും ലോകത്ത് പട്ടിണിയും പോഷകാഹാരക്കുറവുംകൊണ്ട് മനുഷ്യർ മരിച്ചുവീഴുന്നതിന്റെ കാരണം യോഗ പഠിക്കാത്തതാണോ? ദുരമൂത്ത മുതലാളിത്ത ചൂഷണം നമ്മുടെ വായുവിനെയും ജലത്തെയും മലിനീകരിക്കുമ്പോൾ, നമ്മുടെ വനങ്ങൾ വെട്ടി നശിപ്പിക്കുമ്പോൾ അതിനുകൂട്ടുനിൽക്കുന്നവർ പൗരരുടെ ആരോഗ്യത്തിൽ കരുതലുള്ളവരാണ് എന്നുപറയുമ്പോൾ അതെങ്ങനെ വിശ്വസനീയമാകും. നാനാവിധ ചൂഷണങ്ങളിൽ ജനങ്ങൾ നട്ടംതിരിയുമ്പോൾ, ഒരു ചെറുവിഭാഗത്തിന്റെ ചൂഷണം നിമിത്തം ബഹുഭൂരിപക്ഷത്തിനും നിലനിൽക്കാൻ തന്നെ കഷ്ടപ്പെടേണ്ടിവരുമ്പോൾ ജീവിതശൈലീരോഗങ്ങൾ ഉൾപ്പടെയുള്ളവ അവരെ എങ്ങനെ പിടികൂടാതിരിക്കും? ജാതി, ലിംഗ വിവേചനങ്ങളും ദേശീയ അടിച്ച്ചമർത്തലുകളും അതേപടി നിലനിർത്തി യോഗയിലൂടെ മാനസിക സ്വാസ്ഥ്യം കൈവരുത്താം എന്ന് പറയുന്നവർക്ക് എന്ത് ആത്മാർഥതയാണുള്ളത്.




യോഗയുടെ തുടക്കം എങ്ങനെയായിരുന്നാലും ഇന്ത്യപോലെ അന്തരീക്ഷവായുവിൽവരെ ജാതി നിലനിന്നിരുന്ന , ഇന്നും നിലനിൽക്കുന്ന നാട്ടിൽ യോഗ ദര്ശനവും തീർച്ചയായും മേൽജാതികളുടെ ദർശനമായിതന്നെയാണ് നിലകൊണ്ടിട്ടുള്ളത്. അല്ലെങ്കിൽത്തന്നെ അധ്വാനഭാരം മുഴുവൻ ചുമക്കേണ്ടിവന്നവർക്ക് മേൽജാതികളെപ്പോലെ തൊഴിലെടുക്കാതെ ചൂഷണം മാത്രം കലയാക്കിയവരെപ്പോലെ യോഗാഭ്യാസം നടത്തി മോക്ഷപ്രാപ്തി നേടൽ എളുപ്പമായിരുന്നില്ലല്ലോ.

ഇപ്രകാരം യോഗ എന്നത് നിഷ്കളങ്കമായ ഒരു വ്യായാമമുറ എന്നതിനുമപ്പുറമാകുമ്പോൾ യോഗദിനത്തിനും നിരവധിയായ വിവക്ഷകൾ കൈവരുന്നു. ഇത് തിരിച്ചറിയുകയും ഒളിച്ചുകടത്തപ്പെടുന്നതിനെ പ്രതിരോധിക്കുകയും വേണ്ടിയിരിക്കുന്നു. നിർഭാഗ്യവശാൽ യുക്തിവാദികൾ മുതൽ കമ്മ്യൂണിസ്റ്റുകളും സ്വത്വവാദികളും വരെ ഇതിനെ ഗൗരവമായി കാണുന്നില്ല എന്നത് ആശങ്കാജനകമാണ്.

(കഴിഞ്ഞ  രണ്ടുമാസമായി യോഗ പരിശീലിക്കുന്ന വ്യക്തി തന്നെയാണ് കുറിപ്പെഴുതിയിരിക്കുന്നത്  . ഇവിടെ പ്രകടിപ്പിച്ചിരിക്കുന്ന അഭിപ്രായങ്ങൾ Team socialistplatform ന്റെതല്ല)













No comments:

Followers