Monday, December 30, 2013

പശ്ചിമഘട്ടത്തെ ആര് സംരക്ഷിക്കും?


"പശ്ചിമഘട്ടത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളെ സമീപിച്ചിട്ടില്ലാത്തതായിട്ടുപോലും ഗാഡ്ഗിൽ റിപ്പോർട്ടിനെയും ഗാഡ്ഗിൽ റിപ്പോർട്ടിനെ നിർവീര്യമാക്കുന്ന കസ്തൂരിരംഗൻ റിപ്പോർട്ടിനെയും എതിർത്തു തോൽപ്പിക്കാൻ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് മൂലധന താൽപര്യങ്ങളോടുള്ള വിധേയത്വമാണ്" 

വായിക്കുക മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ലേഖനം മലയാളം വാരികയിൽ  (ലിങ്കിൽ ക്ലിക്ക് ചെയ്യുക)

സമകാലിക മലയാളംവാരിക


Friday, December 20, 2013

"വിപ്ലവം മധ്യവർഗത്തിനും അടിയന്തിരാവശ്യമായി മാറും"


മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ ദേശീയ തലത്തിലും സാര്‍വദേശീയതലത്തിലും നേരിടുന്ന വെല്ലുവിളികള്‍ എന്തൊക്കെയാണ്? കേരളത്തിലെ നക്സലൈറ്റുകള്‍ എങ്ങനെ ചിന്തിക്കുന്നു? പ്രവര്‍ത്തിക്കുന്നു? മാവോയിസ്റ്റുകള്‍ എത്ര മാത്രം ശക്തരാണ്?- മുതിര്‍ന്ന നക്സലൈറ്റ് നേതാവും "പോരാട്ടം' ചെയര്‍മാനുമായ എം.എന്‍.രാവുണ്ണിയെന്ന മുണ്ടൂര്‍ രാവുണ്ണി സംസാരിക്കുന്നു

പച്ചക്കുതിര (എം എൻ രാവുണ്ണി / ആർ കെ ബിജുരാജ് )


ആഞ്ഞുകത്തുന്ന തീമരം പോലെ, ഒട്ടും കെട്ടുപോകാതെ ചുവന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്ന അധികമാളുകള്‍ നമുക്കില്ല. അധികമെന്നല്ല, ചിലപ്പോള്‍ ഒട്ടുമേയില്ല. എം.എന്‍. രാവുണ്ണിയെന്ന മുണ്ടൂര്‍ രാവുണ്ണിയാവും ഈ ഗണത്തില്‍ വരുന്ന ആദ്യയാളുകളിലൊരാള്‍. കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിലെ തലമുതിര്‍ന്ന നേതാവാണ് എം.എന്‍. എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന രാവുണ്ണി. സായുധവിപ്ളവത്തെ ഗാഢമായി പ്രണയിക്കുന്നൊരാള്‍. കറതീര്‍ന്ന കമ്യൂണിസ്റ്റ്. അനുഭവങ്ങളുടെ സാഗരം. അഞ്ചുപതിറ്റാണ്ടുകളില്‍ രാവുണ്ണി നടന്ന ദൂരം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ കയറ്റിറക്കങ്ങളാണ്.


1939 ഏപ്രില്‍ 10 ന് പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ ജനനം. ഫ്യൂഡല്‍ കുടുംബാംഗം. ഇടതുപക്ഷ അനുഭാവിയായ അച്ഛനൊപ്പം ചെറുപ്പത്തിലെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തു. അമ്പതുകളുടെ മധ്യത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം സജീവം. 1957 ല്‍ മദ്രാസിലേക്ക് സ്ഥലം വിട്ടു. അവിടെ മദ്രാസ് സ്റ്റേറ്റ് വൈദ്യതി ഡിപ്പാര്‍ട്ട്മെന്‍റില്‍ ജോലി. എന്നാല്‍, ട്രേഡ്യൂണിയന്‍ പ്രവര്‍ത്തനത്തിന്‍െറ തുടര്‍ച്ചയില്‍ സര്‍വീസില്‍ നിന്ന് പുറത്തായി. അതോടെ മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകന്‍. ഇടക്കാലത്ത് മദ്രാസില്‍ സോവിയറ്റ് കൗന്‍സില്‍ ജനറല്‍ ഓഫീസില്‍ ജോലി. '64 ല്‍ പാര്‍ട്ടി പിളരുന്നതിനു മുമ്പേ, വിമതപക്ഷത്തിനൊപ്പം നിലകൊണ്ടു. "തീക്കതിര്‍' എന്ന പത്രം തുടങ്ങി. പിന്നീട് തീക്കതിര്‍ തമിഴ്നാട്ടില്‍ സി.പി.എമ്മിന്‍െറ മുഖപത്രമായി. 64 ല്‍ ചൈനീസ് ചാരന്‍ എന്ന് മുദ്രകുത്തി  ഭരണകൂടം കടലൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. 66 അവസാനം തീക്കതിറിന്‍െറ പത്രാധിപസ്ഥാനം രാജിവച്ചു. അതോടെ പ്രവര്‍ത്തനം പാലക്കാടായി.  67 ല്‍ ഭക്ഷ്യക്ഷാമം നേരിട്ടപ്പോള്‍ ജന്മിമാര്‍ പൂഴ്ത്തിവച്ച ഭക്ഷ്യധാന്യങ്ങള്‍ പിടിച്ചെടുക്കുന സമരം സംഘടിപ്പിച്ചു. ഈ ഘട്ടത്തില്‍ നക്സല്‍ബാരിയില്‍ നിന്ന് കാര്‍ഷിക കലാപ വാര്‍ത്തകള്‍ വന്നു തുടങ്ങി. ബംഗാളില്‍ ഭരണകക്ഷിയായ സി.പി.എം. കര്‍ഷകരെ അടിച്ചമര്‍ത്തുന്നത് അറിഞ്ഞതോടെ പാര്‍ട്ടി ബന്ധം പൂര്‍ണമായി വിചേ്ഛദിച്ചു. ഇതിനുമുമ്പേ കോഴിക്കോടുള്ള കുന്നിക്കല്‍ നാരായണനുമായി ബന്ധം സ്ഥാപിച്ചിരുന്നു. പാലക്കാട് നക്സല്‍ബാരി കര്‍ഷക സഹായ സമിതി രൂപീകരിച്ചു. "ഇന്ത്യന്‍ ചക്രവാളത്തില്‍ വസന്തത്തിന്‍െറ ഇടിമുഴക്കം' എന്ന ലഘുലേഖ കേരളത്തില്‍ ആദ്യമായി മൊഴിമാറ്റി, റെഡ്റൂട്ട് എന്ന പ്രസിദ്ധീകരണ കേന്ദ്രം സ്ഥാപിച്ച് പുറത്തിറക്കി. കേരളത്തില്‍ നക്സലൈറ്റുകളുടെ ആദ്യത്തെ  കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചപ്പോള്‍ അതില്‍ സംസ്ഥാന സമിതി അംഗം. തലശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പങ്കെടുത്തു. 1969 അവസാനം കോഴിക്കോട് ബാലുശ്ശേരിയില്‍ ചേര്‍ന്ന  വിലയിരുത്തല്‍ യോഗത്തില്‍ കുന്നിക്കല്‍ വിഭാഗവുമായി തെറ്റി. ഗ്രാമങ്ങളില്‍ കേന്ദ്രീകരിച്ച് ഗറില്ലായുദ്ധം നടപ്പാക്കുകയും വിപ്ളവ പ്രവര്‍ത്തനം നടത്തുകയും ചെയ്യണമെന്ന നിലപാടായിരുന്നു രാവുണ്ണിക്ക് ഉണ്ടായിരുന്നത്.  യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങിയ  രാവുണ്ണി അവിടെ വച്ചു തന്നെ എ. വര്‍ഗീസുമായി ഒന്നിച്ചു. കേരളത്തിലെ സി.പി.ഐ (എം.എല്‍) ഒൗദ്യോഗിക കമ്മിറ്റിക്കെതിരെ വര്‍ഗീസിന്‍െറ നേതൃത്വത്തില്‍ രൂപീകരിച്ച സമാന്തര സംസ്ഥാന കമ്മിറ്റിയില്‍ അംഗമായി.  ജന്മിമാരെ ഉന്മൂലനം ചെയ്യുക എന്ന മുദ്രാവാക്യത്തിന്‍െറ അടിസ്ഥാനത്തില്‍ 1970 ജൂലൈ 30 ന് കോങ്ങാട് നാരായണന്‍ കുട്ടി നായര്‍  എന്ന കുപ്രസിദ്ധ ജന്മിയെ വധിച്ചു. രാവുണ്ണിയായിരുന്നു ആക്ഷന്‍്റെ പാര്‍ട്ടി ചുമതലയുള്ള പൊളിറ്റിക്കല്‍ കമ്മിസാര്‍. കേസില്‍ പിടിക്കപ്പെട്ട് ജീവപര്യന്തം ശിക്ഷിക്കപ്പെട്ട രാവുണ്ണി  1971 മെയ് 27 ന് എട്ട് നക്സലൈറ്റുകള്‍ക്കൊപ്പം വിയ്യൂര്‍ ജയില്‍ ചാടി.  വൈകാതെ വീണ്ടും പിടിയിലായി. കരിവെള്ളൂരില്‍ പിടിയിലാകുമ്പോള്‍  നക്സല്‍ബാരി അനുകൂല മുദ്രാവാക്യം മുഴക്കിയതിന്  പോലീസ് തൊണ്ടയിലെ സ്വനഗ്രാഹി വലിച്ചുപൊട്ടിച്ചു. അഞ്ചുവര്‍ഷം ഏകാന്തതടവില്‍. ഒടുവില്‍ 1980 മധ്യത്തില്‍ ജയില്‍ മോചനം. തുടര്‍ന്ന് കെ.വേണു നേതൃത്വം നല്‍കിയ സി.ആര്‍.സി, സി.പി.ഐ (എം.എല്‍) അംഗം. വൈകാതെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി. കെ. വേണു പാര്‍ട്ടി പിരിച്ചുവിട്ടപ്പോള്‍ കേരള കമ്യൂണിസ്റ്റ് പാര്‍ട്ടി (കെ.സി.പി) രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങി. പാര്‍ട്ടി കേന്ദ്ര പ്രചരണ സമിതി സെക്രട്ടറിയായി. 1992 മുതല്‍ "മുന്നണിപ്പോരാളി' മാസികയുടെ  പത്രാധിപര്‍. പിന്നീട് മാവോയിസ്റ്റ് ഐക്യ കേന്ദ്രത്തിന്‍െറയും സി.പി.ഐ. എം എല്‍ (നക്സല്‍ബാരി)യുടെ രാഷ്ട്രീയ നേതൃത്വത്തിന്‍ കീഴില്‍ പ്രവര്‍ത്തനം. ഇപ്പോള്‍ "പോരാട്ടം' സംസ്ഥാന ചെയര്‍മാനാണ്.

കോഴിക്കോട് ഒരു മനുഷ്യാവകാശ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയ എം.എന്‍. രാവുണ്ണിയുമായി നളന്ദ ഹോട്ടലില്‍ നടത്തിയ സംഭാഷണത്തിന്‍െറ പ്രസ്ക്ത ഭാഗങ്ങളാണ് ചുവടെ:

എന്താണ് കേരളത്തിലെ നക്സലൈറ്റുകളുടെ അവസ്ഥ. ഇപ്പോള്‍ പൊതുവില്‍  സജീവ പ്രവര്‍ത്തനം നടക്കുന്നതായി തോന്നുന്നില്ല..?

കേരളത്തില്‍ എഴുപതുകളിലോ എണ്‍പതുകളിലോ കണ്ട സജീവത നക്സലൈറ്റ് പ്രസ്ഥാനത്തിന് ഇപ്പോള്‍ ഇല്ല എന്നത് വാസ്തവമാണ്. എന്നാല്‍, നക്സലൈറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ ജനകീയ സമരങ്ങളുടെ മുന്‍നിരയിലുണ്ട്. കേരളത്തിന്‍െറ ഭൂപടത്തില്‍ ജനകീയ സമരങ്ങള്‍ നടക്കാത്ത മേഖലകള്‍ ഒന്നും തന്നെയില്ല എന്നു പറയാം. അത് പരിസ്ഥിതി സംരക്ഷണത്തിനാകട്ടെ, കുടിയൊഴിപ്പിക്കലിനെതിരെയാവട്ടെ, മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയവാട്ടെ. സമരം എല്ലാ മേഖലകളിലും നടക്കുന്നുണ്ട്.  ഇത് എത്രത്തോളം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു എന്നത് വിഷയമാണ്. എങ്കില്‍ തന്നെയും ആദിവാസി, ദളിത്, തൊഴിലാളി പ്രശ്നങ്ങളില്‍ ഒക്കെ ഇടപെട്ട് നക്സലൈറ്റുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഉണ്ടായിവരുന്ന ബന്ധങ്ങള്‍ക്ക് സമൂര്‍ത്ത സംഘടനാ രൂപം നല്‍കി വികസിപ്പിക്കുന്നതില്‍ നക്സലൈറ്റുകള്‍ക്ക് ഇനിയും  കുറേ മുന്നേറാനുണ്ട്. അത്തരം ശ്രമങ്ങള്‍ കാര്യക്ഷമമായി നടക്കുമ്പോള്‍ നക്സലൈറ്റുകള്‍ വീണ്ടും മുന്‍നിരയില്‍ വരും.


നക്സലൈററ് പ്രസ്ഥാനത്തിന് 45 വയസ് പിന്നിട്ടിരിക്കുന്നു. ഇപ്പോഴും ഏതാണ്ട് തുടങ്ങിയിടത്തു തന്നെയാണ് സംഘടന. കമ്യുണിസ്റ്റ് പ്രസ്ഥാനത്തിന് ആഗോളതലത്തില്‍ തിരിച്ചടിയും നേരിട്ടിരിക്കുന്നു. എന്നിട്ടും താങ്കള്‍ ശുഭാപ്തി വിശ്വാസിയായി തുടരുന്നതിന് എന്താണ് അടിസ്ഥാനം?

വിപ്ളവത്തിന്‍െറ കാര്യത്തില്‍ ഞാന്‍ ശുഭാപ്തിവിശ്വാസിയാണ്. അതിന് കാരണം മാര്‍ക്സിസത്തിലുള്ള വിശ്വാസമാണ്. മാര്‍ക്സിസത്തിന്് പകരം വയ്ക്കാന്‍ മറ്റൊരു ആശയശാസ്ത്രമില്ല. പ്രകൃതി നിയമങ്ങള്‍ സമൂഹത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കാനും സമൂഹത്തെ മാറ്റിത്തീര്‍ക്കാനും മാര്‍ക്സിസം (പുതിയ കാലത്ത് അതിന്‍െറ വികസിത രൂപമായ മാവോയിസം) ശക്തിമത്തായ ആയുധവും വഴികാട്ടിയുമാണ്. അതുകൊണ്ട് തന്നെ കമ്യൂണിസത്തില്‍ ഞാന്‍ വിശ്വസിക്കുന്നുണ്ട്. രണ്ടാമത്, 45 വയസ് എന്നത് മനുഷ്യരാശിയുടെ ചരിത്രത്തില്‍ വലിയ കാലയളവല്ല. ചരിത്രം മൊത്തത്തില്‍ എടുത്തുനോക്കിയാല്‍ വിജയവും പരാജയവും കാണാം. പരാജയം നേരിട്ടാലും മനുഷ്യരാശി മുന്നോട്ട് പോവുകയാണുണ്ടായത്. അടിമത്ത കാലത്തെ പരാജയപ്പെടുത്തി മനുഷ്യന്‍ നാടുവാഴിത്തത്തിലേക്ക് നീങ്ങി. അതിനെയും പരാജയപ്പെടുത്തി മുതലാളിത്തത്തിലേക്കും. അത് ഒഴുക്കാണ്. ഇതിനിടയില്‍ പാരീസ് കമ്യൂണ്‍ തൊഴിലാളികള്‍ സ്ഥാപിച്ചു. അത് അട്ടിമറിക്കപ്പെട്ടു. എന്നിട്ടും മനുഷ്യരാശി മുന്നോട്ട് പോയി. റഷ്യന്‍ വിപ്ളവം നടന്നു. അത് അട്ടിമറിക്കപ്പെട്ടു. ചൈനീസ് വിപ്ളവം നടന്നു, അട്ടിമറിക്കപ്പെട്ടു. എന്നാലും മനുഷ്യന്‍ മുന്നോട്ട് പോകും. വിപ്ളവം എന്നത് യാഥാര്‍ഥ്യമാണ്. അത് സംഭവിക്കും. അത് ഏന്‍െറ ജീവിത കാലത്ത് തന്നെ നടന്നുകൊള്ളണമെന്നില്ല. ചിലപ്പോള്‍ അടുത്ത തലമുറയിലാവും സംഭവിക്കുക.  അതിനുവേണ്ടി ജനങ്ങളെ ഒരുക്കുക എന്നതാണ് ഞാനേറ്റിരിക്കുന്ന കടമ. വിപ്ളവത്തിന് അനൂകൂലമായി  വസ്തുനിഷ്ഠ സാഹചര്യങ്ങള്‍ എല്ലാം ഒത്തുവരുമ്പോള്‍ നമുക്ക് ആത്മനിഷ്ഠ ശക്തികള്‍ ഇല്ലാതെ വന്നാലോ? അതുണ്ടാവാതിരിക്കാന്‍ ഇപ്പോഴേ പ്രവര്‍ത്തിക്കേണ്ടതുണ്ട്.  45 വര്‍ഷം വലിയ കാലയളവായി എനിക്ക് തോന്നുന്നില്ല, അതെന്നെ അശുഭാപ്തി വിശ്വാസിയുമാക്കുന്നില്ല.


ഇടത്തരം സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. വിപ്ളവം ഇല്ലാതെ ജീവിക്കാവുന്ന അവസ്ഥ മധ്യവര്‍ഗത്തിനും അതില്‍ താഴെയുള്ളവര്‍ക്കുമിടയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പിന്നെ എന്തടിസ്ഥാനത്തിലാണ് വിപ്ളവം സാധ്യമാകുമെന്ന് പറയുന്നത്?


ശരിയാണ്. കേരളത്തില്‍ മധ്യവര്‍ഗത്തിന് വിപ്ളവം ആവശ്യമായ അവസ്ഥ വളരെ കുറഞ്ഞ അളവിലാണ്. വേണമെങ്കില്‍ ഈ സമൂഹത്തില്‍ അവര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ നിന്നുപോകാം. എന്നാല്‍ ഇത് സ്ഥായിയായ പ്രതിഭാസമല്ല. താല്‍ക്കാലികമാണ്. അമേരിക്കയാണ് ഏറ്റവും വലിയ സമ്പന്ന രാജ്യമെന്ന് നമ്മള്‍ കരുതിയത്. പക്ഷേ, അവര്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. അത് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റുകള്‍ ഉണ്ടാക്കിയതല്ല. മുതലാളിത്തത്തിന്‍െറ ആന്തരിക പ്രതിസന്ധിയാണ്. അവിടെ ജനം സ്വയം തെരുവിലിറങ്ങി. കേരളത്തിലെ മധ്യവര്‍ഗ അവസ്ഥകള്‍ക്ക് പെട്ടെന്ന് തിരിച്ചടി നേരിടും. സ്വാശ്രിതമായ വികസനം നടക്കാത്ത ഇവിടെ, കാര്‍ഷികധാന്യങ്ങള്‍ക്കായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമുക്ക് വലിയ സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാനാവില്ല. സ്വാഭാവികമായി ഈ മിഥ്യകള്‍ തകരും. വിപ്ളവവും സമരവും   അടിയന്തരാവശ്യമായി ഈ ഇടത്തരം/മധ്യവര്‍ഗത്തിനും മാറും.


സാഹചര്യത്തെ മാറ്റി നിര്‍ത്താം. എന്തുകൊണ്ടാണ് നക്സലൈറ്റുകള്‍ ഒരു ശക്തിയായി മാറാന്‍ കഴിയാത്തത്?

അതിന് പലതരം കാരണങ്ങളുണ്ട്. ഒന്നാമത് വിപ്ളവ സാഹചര്യങ്ങളില്‍ വേലിയേറ്റവും ഇറക്കവുമുണ്ട്. കയറ്റിറക്കങ്ങള്‍ സ്വാഭാവികം. 90 കളോടെ വിപ്ളവ സാഹചര്യത്തില്‍ ഇറക്കം സംഭവിച്ചിട്ടുണ്ട്. അത് നക്സലൈറ്റുകളെയും ബാധിച്ചു. രണ്ടാമത് പ്രസ്ഥാനം ഇപ്പോഴും ബാലാരിഷ്ടതകളിലാണ്. അത് മാറിവരുന്നതേയുള്ളൂ. മാറ്റം പൂര്‍ണമായി എന്ന് പറയാനാവില്ല. സി.പി.ഐ (എം.എല്‍) രൂപീകരിക്കുന്നത് സി.പി.എം. പിളര്‍ന്നുവന്നവരെകൊണ്ടാണ്. അത് ശാസ്ത്രീയമായല്ല സംഘടിക്കപ്പെട്ടത്. ചാരുമജുംദാറിനെ സംബന്ധിച്ച് കലാപം ചെയ്യുക, അതിലൂടെ പാര്‍ട്ടി ഉണ്ടാക്കുക,പ്രശ്നങ്ങള്‍ പിന്നീട് പരിഹരിക്കുക എന്ന ഒരു സമീപനമാണുണ്ടായിരുന്നത്. അത് അന്നത്തെ കാലത്ത് ശരിയായിരിക്കാം. പക്ഷേ, പെട്ടന്ന് തന്നെ പാര്‍ട്ടി പലതായി പിളര്‍ന്നു. വരട്ടുതത്വവാദം ശക്തമായിരുന്നു. അണുവിട അംഗീകൃത ലൈനുകളില്‍ നിന്ന് മാറാന്‍ പാടില്ളെന്നായിരുന്നു ഇതിന്‍െറ രാഷ്ട്രീയ രൂപം. അത്തരത്തില്‍ പലതരം പ്രശ്നങ്ങള്‍ നക്സലൈറ്റ് പ്രസ്ഥാനം നേരിട്ടിട്ടുണ്ട്. മാത്രമല്ല, സമൂഹത്തിന്‍െറ വൈരുദ്ധ്യങ്ങള്‍ കൃത്യമായി മനസിലാക്കുന്നതിലും പലതരം വീഴ്ചകള്‍ സംഭവിച്ചു. കേരളത്തിലാകട്ടെ കെ. വേണു വിന് വിപ്ളവ ആധികാരികത്വം നല്‍കുന്ന തെറ്റായ പ്രവണതയുണ്ടായിരുന്നു. അയാള്‍ പാര്‍ട്ടി പിരിച്ചിവിട്ടപ്പോള്‍ പലരും നിരാശരായത് അതുകൊണ്ടാണ്. ഇത്തരം ബാലാരിഷ്ടതകളെ നക്സലൈറ്റുകള്‍ മറികടന്നിട്ടുണ്ട്. എങ്കിലും ചിലയിടങ്ങളില്‍ അതിപ്പോഴുമുണ്ട്. ഒപ്പം പുതുതായി രൂപപ്പെടുന്ന ബന്ധങ്ങളെ സജീവമായി രാഷ്ട്രീയ സംഘടനയില്‍ ഉറപ്പിക്കുന്നതില്‍ പരാജയപ്പെടുന്നതും ശക്തിയായി മാറുന്നതില്‍ തടസമുണ്ട്.


എന്താണ് നിങ്ങളുടെ രാഷ്ട്രീയ ലൈന്‍?

മാര്‍ക്സിസം-ലെനിനിസം-മാവോയിസത്തിന്‍െറ അടിസ്ഥാനത്തില്‍ കാര്‍ഷിക വിപ്ളവം മുഖ്യ ഉള്ളടക്കമായ പുത്തന്‍ജനാധിപത്യ വിപ്ളവം പൂര്‍ത്തീകരിക്കലാണ് രാഷ്ട്രീയ ലൈന്‍. ജാതി നശീകൃത, മതേതതര, സോഷ്യലിസ്റ്റ്, ജനാധിപത്യ സമൂഹത്തിന്‍െറ സൃഷ്ടിയാണ് ലക്ഷ്യം. സാര്‍വദേശീയ വിപ്ളവത്തിന്‍െറ ഭാഗമാണ് ഇന്ത്യയിലെ വിപ്ളവം. ജനകീയ യുദ്ധമാണ് വിമോചനത്തിന്‍െറ മാര്‍ഗം. പാര്‍ലമെന്‍ററി പാതയെ ഞങ്ങള്‍ തള്ളിക്കളയുന്നു. തൊഴിലാളി വര്‍ഗ നേതൃത്വത്തില്‍ കര്‍ഷകര്‍ മുഖ്യ സംഖ്യകക്ഷിയായ പുത്തന്‍ ജനാധിപത്യത്തിന്‍െറ തന്ത്രപരമായ കോണില്‍ നിന്ന് ദേശീയ പ്രശ്നം പോലുളള വിഷയങ്ങള്‍ ഏറ്റെടുക്കും.


കേരളത്തില്‍ സജീവമായിരുന്നത് നിങ്ങള്‍ നേതൃത്വം നല്‍കിയ സംഘടനയായിരുന്നു.അതായത് സി.ആര്‍.സി, സി.പി.ഐ (എം.എല്‍)ന്‍െറ തുടര്‍ച്ചയായി രൂപീകരിക്കപ്പെട്ട പാര്‍ട്ടിയും ബഹുജന സംഘടനകളും. എന്നാല്‍, ഇപ്പോള്‍ അത് സി.പി.ഐ. മാവോയിസ്റ്റുകളായി. അത് എന്തുകൊണ്ട്? മാവോയിസ്റ്റുകളെ വനാതിര്‍ത്തികളില്‍ ല്‍ കണ്ടു എന്ന മട്ടില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വരുന്നു. എന്താണ് വാസ്തവം?

സി.പി.ഐ (മാവോയിസ്റ്റ്) രൂപീകരിക്കപ്പെടുന്നത് 2004 ല്‍ ആണ്. പീപ്പിള്‍സ്വാറും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്‍ററും ലയിച്ചിട്ട്. ഈ ലയനം പുതിയ പാര്‍ട്ടിക്ക് ചില മുന്‍തൂക്കം നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് ഭരണകൂടം എറ്റവും വലിയ ആഭ്യന്തര ഭീഷണിയായി വിലയിരുത്തിയ പശ്ചാത്തലത്തില്‍. പീപ്പിള്‍സ് വാര്‍ രുപീകരിക്കുന്നതില്‍ മുന്‍കൈ എടുത്ത, അതിന്‍െറ സ്ഥാപക നേതാക്കളില്‍ ഒരാളായ റവൂഫ് സി.പി.ഐ (എം.എല്‍) നക്സല്‍ബാരിക്കൊപ്പമാണ്. കേരളത്തിലെ വനങ്ങളില്‍ മാവോയിസ്റ്റ് ഗറില്ലാ പോരാളികള്‍ ഉണ്ടെന്ന് അവരുടെ തന്നെ പ്രസ്താവനയിലും അവരുടെ നേതാക്കള്‍ വിവിധ ആനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങളിലും വ്യക്തമാക്കുന്നുണ്ട്. പക്ഷേ, അവര്‍ ഭരണകൂടവും മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന രീതിയില്‍ വന്‍ ശക്തിയൊന്നുമല്ല. ഭരണകൂടം തുടര്‍ച്ചയായി അവര്‍ക്കെതിരെയെന്ന മട്ടില്‍ സായുധ പൊലീസിനെ വയനാട് പോലുള്ള ആദിവാസി മേഖലകളില്‍ നിയോഗിക്കുന്നതിന് കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ട്. ആദിവാസികളുടെ ഒരു പ്രക്ഷോഭവും ഉയര്‍ന്നുവരരുത്. മാവോയിസ്റ്റ് ഭീഷണി ഉയര്‍ത്തി നിലവിലുള്ളതും ഉയര്‍ന്നുവരാനുള്ളതുമായ എല്ലാ ജനകീയ സമരങ്ങളെയും അടിച്ചമര്‍ത്തുക. മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ വലിയ തോതില്‍ ഫണ്ട് വെട്ടിക്കുക എന്നിങ്ങനെ വിവിധങ്ങളായ ലക്ഷ്യങ്ങളാണുള്ളത്. ഇങ്ങനെ മാവോവാദികള്‍ എന്ന് തുടര്‍ച്ചയായി വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് മാവോയിസ്റ്റുകള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നത്. കേരളത്തില്‍ മാവോയിസ്റ്റുകളേക്കാള്‍ വിപുലമായ ജനകീയ അടിത്തറയുള്ളതും സംഘടനാ ബന്ധങ്ങളമുള്ളത് സി.പി.ഐ (എം.എല്‍)നക്സല്‍ബാരിക്കാണ്.


സി.പി.ഐ എം.എല്‍ (നക്സല്‍ബാരി)യും സി.പി.ഐ മാവോയിസ്റ്റും ഉയര്‍ത്തുന്നത് ഏതാണ്ട് ഒരേ രാഷ്ട്രീയ- പ്രത്യയശാസ്ത്ര ലൈനുകളാണ്. അപ്പോള്‍  പിന്നെ ഒന്നിക്കുകയല്ളേ വേണ്ടത്?

അതെ. ഒരേ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിക്കുകയാണ് വേണ്ടത്. ഞാന്‍ "പോരാട്ടം' സംഘടനയുടെ ചെയര്‍മാനാണ്. ആ തരത്തിലേ എനിക്ക് കാര്യങ്ങള്‍ വിശദീകരിക്കാനാവൂ. പാര്‍ട്ടി തല കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഞാനാളല്ല. സി.പി.ഐ (എം.എല്‍) നക്സല്‍ബാരിയുടെ രാഷ്ട്രീയ നേതൃത്വം ഞാന്‍ അംഗീകരിക്കുന്നുണ്ടെങ്കിലും. പീപ്പിള്‍സ്വാര്‍ വിഭാഗവുമായി എണ്‍പതുകളുടെ തുടക്കത്തില്‍ കേരളത്തിലുള്ളവര്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍, ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വിപ്ളവപക്ഷമാണ് എന്ന തരത്തിലുള്ള അവരുടെ നിലപാടുകളും മറ്റുംകൊണ്ടാണ് ഐക്യം സാധ്യമാകാതെ വന്നത്. ചൈനയില്‍ 1976 ല്‍ നടന്നത് വലതുപക്ഷ അട്ടിമറിയാണെന്ന് കേരളത്തിലുള്ളവര്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. പീപ്പീള്‍സ്വാര്‍ സംഘടന അത് തിരിച്ചറിഞ്ഞത് വൈകിയാണ്. അതുപോലെ മാവോയിസം എന്ന് ഉപയോഗിക്കണമെന്ന് 1990 മുതലേ ഞങ്ങള്‍ ഉന്നയിക്കുന്നതാണ്. അന്നതിനോട് വിമുഖതായാണ് പീപ്പിള്‍സ്വാര്‍ കാട്ടിയത്. പിന്നീട് മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്‍ററുമായി ലയനം നടക്കുമ്പോഴാണ് അവര്‍ മാവോയിസം എന്ന് പ്രയോഗിക്കുന്നത്. അതുവരെ മാവോ ചിന്ത എന്നായിരുന്നു അവര്‍ ഉപയോഗിച്ചിരുന്നത്. ഇത്തരം പലതരം കാരണങ്ങളാലാണ് ഐക്യം നടക്കാതെ വന്നത്. പക്ഷെ, ഭാവിയില്‍ ഐക്യം സംഭവിക്കുമെന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.


നാടുവാഴിത്ത/ജന്മിത്വ വിരുദ്്ധ സമരമാണ് നിങ്ങളുടെ രാഷ്ട്രീയ ലൈന്‍. കേരളത്തെപ്പോലെ നാടുവാഴിത്ത ഘടനയില്‍ മാറ്റം വന്ന ഒരു സമൂഹത്തില്‍ എങ്ങനെയാണ് ഈ ലൈന്‍ പ്രാവര്‍ത്തികമാക്കുക? ആരാണ് ജന്മി എന്ന പ്രശ്നം ഉടലെടുക്കുന്നില്ളേ?

ഇന്ത്യയില്‍ ഒട്ടുമൊത്തത്തില്‍ നോക്കിയാല്‍ ജന്മിത്വം ശക്തമാണ്. അഖിലേന്ത്യാ വിപ്ളവത്തിന്‍െറ ഭാഗമാണ് കേരളത്തിലേതും. അതില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതല്ല. വസ്തുനിഷ്ഠമായി പറഞ്ഞാല്‍ ക്ളാസിക്കല്‍ ഫ്യൂഡലിസം അല്ല കേരളത്തിലുള്ളത്. നക്സലൈറ്റ് കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ത്വരിതമാക്കിയ ഭൂപരിഷ്കരണവും കമ്യൂണിസ്റ്റുകളുടെ നേതൃത്വത്തില്‍ കൃഷിഭൂമിക്കായി നടന്ന സമരങ്ങളും നാടുവാഴിത്ത ബന്ധങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തി എന്നത് ശരിയാണ്. എന്നാല്‍ നാടുവാഴിത്തം ചൂഷണത്തിന്‍െറ അടിത്തറ എന്ന നിലയില്‍ മാറിയിട്ടില്ല. കൃഷിഭൂമി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് ലഭിച്ചിട്ടുമില്ല. ഭൂബന്ധങ്ങളില്‍ നാടുവാഴിത്ത ക്രമം ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഭൂകേന്ദ്രീകരണം മുമ്പെന്നത്തേക്കാളും ശക്തമാണ്. ഭൂപ്രഭുത്വം എന്ന അവസ്ഥയുണ്ട്. ജനസഖ്യയില്‍ 7 ശതമാനം പേര്‍ 20 ഏക്കറില്‍ കൂടുതല്‍ സ്വത്തുള്ളവരാണ്. പുത്തന്‍കൊളോണിയല്‍ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് രൂപപ്പെടുത്തിയ  ഉല്‍പാദന ബന്ധങ്ങളാണ് കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്നത്. ഉല്‍പാദനശക്തികളുടെ വികാസം സംഭവിച്ചിട്ടില്ല. ഇപ്പോഴും കൃഷിക്ക് പ്രാധാന്യമുള്ള സംസ്ഥാനമാണ് കേരളം. എന്നിട്ടും  അതേ സമയം ഭൂമി വന്‍ തോതില്‍ തോട്ടം മേഖലയിലടക്കം കേന്ദ്രീകരിച്ചിരിക്കുന്നു. ഇങ്ങനെ പല വിധത്തില്‍ നോക്കിയാല്‍ നാടുവാഴിത്തത്തെ ഇല്ലാതാക്കുന്ന കാര്‍ഷിക വിപ്ളവത്തിന്‍െറ പ്രസക്തി വര്‍ധിക്കുകയാണ് ചെയ്തിട്ടുള്ളത്.


പഴയ ക്ളാസിക്കല്‍ ഫ്യൂഡലിസം അല്ല നിലനില്‍ക്കുന്നതെന്ന് പറഞ്ഞു. അപ്പോള്‍ പഴയ രീതിയിലുള്ള ജന്മിത്വ ഉന്മൂലന സമരമല്ല നടക്കാന്‍ പോകുന്നത്...?

അല്ല. പഴയ രീതിയിലുള്ള വിപ്ളവമല്ലിത്. ജന്മിമാരെ തച്ചുടച്ച് നീക്കം ചെയ്യുന്ന കലാപം സാധ്യമല്ല. 70 കളിലെ ലൈന്‍ അതേപോലെ നടപ്പാക്കാവുന്ന സാമൂഹ്യ-സാമ്പത്തിക സാഹചര്യമല്ല നിലവിലുള്ളത്. എന്നാല്‍, ഈ ലൈന്‍ 70 കളിലെ ലൈനിന്‍െറ വിപ്ളവാംശത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും.



സാമൂഹ്യ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതില്‍ നക്സലൈറ്റുകള്‍ പലപ്പോഴും പരാജയപ്പെടുന്നതായി തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് ജാതിയുള്‍പ്പടെയുള്ള പ്രശ്നങ്ങളുടെ കാര്യത്തില്‍. എന്താണ് ജാതിക്കെതിരായ നിലപാടുകള്‍?

ജാതിയെ കൃത്യമായി മനസിലാക്കുന്നതില്‍ നക്സലൈറ്റുകള്‍ക്കെന്നല്ല, കമ്യുണിസ്റ്റുകള്‍ക്ക് പൊതുവില്‍ വീഴ്ചകള്‍ വന്നിട്ടുണ്ട്. അതിനു കാരണം ഇവിടെയുണ്ടായിരുന്ന കമ്യൂണിസ്റ്റുകള്‍ മാര്‍ക്സിസ്റ്റുകളായിരുന്നില്ളെന്നാണ്. അല്ളെങ്കില്‍ ഇപ്പോഴും മാര്‍കിസ്റ്റുകളല്ളെന്നതാണ്.  കാരണം സമൂഹത്തിലെ വൈരുദ്ധ്യങ്ങള്‍ മനസിലാക്കാന്‍ ശരിയായ രീതിയില്‍ മാര്‍ക്സിസം പ്രയോഗിക്കുന്നതിലൂടെ കഴിയണമായിരുന്നു. ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടുള്‍പ്പടെയുള്ളവര്‍ക്ക് ഇന്ത്യന്‍ വൈരുധ്യങ്ങളെ മനസിലാക്കാന്‍ കഴിഞ്ഞില്ല. കമ്യൂണിസ്റ്റുകള്‍ ജാതിയെ വര്‍ഗത്തിന്‍െറ കേവലം ഒരു ഭാഗമായി കണ്ടു. അവര്‍ വര്‍ഗ സമരം നടത്തുന്നതിനെപ്പറ്റി മാത്രം പറയുകയും അങ്ങനെ വര്‍ഗ സമരത്തിലൂടെ ജാതി താനേ ഇല്ലാതാകുമെന്നും കരുതി. ജാതിവിരുദ്ധ സമരം അജണ്ടയിലുണ്ടായിരുന്നില്ല. എന്നാല്‍, ഞാനുള്‍പ്പടെയുള്ള നക്സലൈറ്റുകള്‍ ഇതില്‍ നിര്‍ണാകയ ചുവടുവയ്പ്പുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയിരുന്നു. ജാതി സമരം കമ്യൂണിസ്റ്റുകള്‍ ഏറ്റെടുക്കാത്തതിനെപ്പറ്റിയുള്ള വിമര്‍ശം വലിയ തോതില്‍ ഉയരുന്നത് 90 കളിലാണ്. എന്നാല്‍, എണ്‍പതുകളുടെ മധ്യത്തില്‍ ഞങ്ങള്‍ ഡോ. അംബേദ്കറുടെ പ്രബോധനങ്ങളെ പുത്തന്‍ ജനാധിപത്യ വിപ്ളവുമായി ഉദ്ഗ്രഥിക്കുക എന്ന നിലപാട് മുന്നോട്ട് വച്ചു. അത് വലിയ ചുവട് വയ്പ്പായിരുന്നു. അംബേദ്കറുടെ പ്രബോധനങ്ങളെ വിപ്ളവ അടിത്തറയിലേക്ക് സമന്വയിപ്പിക്കലായിരുന്നു അത്. മനുസ്മൃതി കത്തിക്കല്‍ തുടങ്ങിയ സമരങ്ങളിലൂടെ ഞങ്ങള്‍ ജാതിവിരുദ്ധ സമരത്തെ മുന്നോട്ട്കൊണ്ടുപോയി. ഇതിന്‍െറ തുടര്‍ച്ചയിലാണ് വര്‍ഗസമരം ജാതിസമരത്തെ കൂടി ഉള്‍ക്കൊള്ളണം എന്ന നിലപാടിലേക്ക് സമൂഹം മൊത്തത്തില്‍ എത്തുന്നത്. അതായത് ഈ വിമര്‍ശം പോലും നക്സലൈറ്റുകളാണ് ഒരര്‍ഥത്തില്‍ മുന്നോട്ട് വയ്ക്കുന്നത്. ഞാനുള്‍പ്പടുന്ന സംഘടന ജാതിയുടെ കാര്യത്തില്‍ ഏറ്റവും മുന്തിയ നിലപാടുകളാണ് മുന്നോട്ട്വച്ചിട്ടുള്ളത്. അത് പൂര്‍ണമാണെന്ന അഭിപ്രായം ഇല്ല. ജാതി വിഷയത്തെ കേവലം സ്വത്വവാദത്തിന്‍െറ തലത്തിലല്ല ഞങ്ങള്‍ കാണുന്നത്. ജാതി വിരുദ്ധ സമരങ്ങള്‍ വര്‍ഗസമരത്തിന്‍െറ ഭാഗമായി ബോധപൂര്‍വം തന്നെ നടപ്പാക്കേണ്ടതുണ്ട്. ജാതി പ്രശ്നം കേവലം ജാതിയുടെ പ്രശ്നമല്ല. അത് വര്‍ഗത്തിന്‍െറയും കൂടിയാണ്. ജാതി പ്രശ്നം മാത്രം ഉയര്‍ത്തുന്നവര്‍ വര്‍ഗത്തിന്‍െറ പ്രശ്നം കാണാറില്ല. ഇതനുസരിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.  ഇതിന്‍െറ തുടര്‍ച്ചയിലാണ് ദളിതരെ ദരിദ്രരെ, സ്ത്രീകളെ ആക്രമിച്ചാല്‍ പണമല്ല, പകയാണ് തീര്‍പ്പ് പോലുള്ള മുദ്രാവാക്യങ്ങള്‍ ഉന്നയിക്കുന്നതും ജാതിമര്‍ദനങ്ങള്‍ക്കെതിരെ തിരിച്ചടികള്‍ സംഘടിപ്പിച്ചതും.



എണ്‍പതുകളുടെ തുടക്കത്തില്‍ അത്വരെനിലനിന്നിരുന്ന സാമുദായിക-വര്‍ഗ സന്തുലിതാവസ്ഥ  അട്ടിമറിച്ച് പാര്‍ട്ടി നേതൃത്വം കലാലായ വിദ്യാഭ്യാസം സിദ്ധിച്ച സവര്‍ണ്ണ-പെറ്റി ബൂര്‍ഷ്വാ വിഭാഗങ്ങളുടെ പിടിയിലമരുന്നുണ്ട്. പ്രത്യേകിച്ച് കെ.എന്‍.രാമചന്ദ്രന്‍, കെ. വേണു, കെ.മുരളി, എം.എസ്.ജയകുമാര്‍ പോലുള്ളവരുടെ നേതൃത്വത്തില്‍. ഇവര്‍  എ..വാസു, നടേശന്‍ തുടങ്ങിയ തൊഴിലാളിവര്‍ഗ അടിത്തറയില്‍ നിന്നുള്ളവരെ പ്രസ്ഥാനത്തില്‍ നിന്ന് വിട്ടുപോകുന്ന അവസ്ഥയാണ് സഷ്ടിച്ചത്.  ഇവരുടെ നേതൃത്വമാണ് പിന്നീടുള്ള തിരിച്ചടികള്‍ക്കും മറ്റും കാരണമെന്ന വിമര്‍ശത്തെക്കുറിച്ച് എന്തുപറയും?


ഈ വിമര്‍ശം എന്‍േറതും കൂടിയാണ്. ഈ പുതിയ നേതൃത്വം 80 കളുടെ തുടക്കത്തില്‍ അന്ന് വരെ നേതൃത്വത്തിലുണ്ടായിരുന്നവരെ പുറം തള്ളുന്നുണ്ട്. അത് ശരിയായിരുന്നില്ല. രാഷ്ട്രീയമായ മേല്‍ക്കെ ഈ ഇടത്തരം-പെറ്റിബൂര്‍ഷ്വ അടിത്തറയില്‍ നിന്നു വന്നവര്‍ക്കുണ്ടായിരുന്നു. ഭാഷാപരമായും മറ്റും അവര്‍ക്ക് രാഷ്ട്രീയ തലങ്ങളില്‍ നടക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും മറ്റും സാധിച്ചു. പക്ഷേ, അവര്‍ വാസുവേട്ടനെപോലുളളവരെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവുകയാണ് വേണ്ടിയിരുന്നത്. അല്ളെങ്കില്‍ പ്രസ്ഥാനം വിട്ടവരെപോലും അടുപ്പിച്ച് നിര്‍ത്തുന്ന തരത്തില്‍. അതുണ്ടായില്ല. കോഴിക്കോട് ഒരിക്കല്‍ ഞാന്‍ നക്സലൈറ്റ് സഹപ്രവര്‍ത്തകര്‍ "ഈ വാസു ആരാണ്' എന്ന മട്ടില്‍ പുശ്ചത്തോടെ ചോദിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്? അവര്‍ക്ക് വാസുവേട്ടനെ മനസിലായില്ളെന്നാണ് സത്യം. പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ധീരതയോടെ പ്രവര്‍ത്തിച്ച എക്കാലത്തെയും മികച്ച നേതൃത്വത്തില്‍ ഒരാളെയാണ് അവര്‍ പുശ്ചിച്ചത്. അത് അന്ന് തന്നെ ഞാന്‍ എതിര്‍ത്തിട്ടുണ്ട്. കെ. വേണുവിനെപോലുള്ളവര്‍ ആധികാരിത്വം പാര്‍ട്ടിയില്‍ സ്ഥാപിച്ചു. ഇത് ദോഷകരമായി. അതേ സമയം ഈ വിഭാഗങ്ങളില്‍ നിന്നുവന്ന വരുടെ നേതൃത്വത്തിലാണ് ഗുണകരമായ രാഷ്ട്രീയ നിലപാടുകള്‍ പാര്‍ട്ടി സ്വീകരിക്കുന്നത്. സ്ത്രീപ്രശ്നത്തില്‍, ദേശീയ പ്രശ്നത്തില്‍,  ജാതി പ്രശ്നത്തില്‍ ഒക്കെ. അതും കണ്ടുകൂടാതിരുന്നുകൂടാ.


പക്ഷേ ദേശീയ പ്രശ്നത്തില്‍ ഉള്‍പ്പടെ കൈക്കൊണ്ട നിലപാടുകള്‍ നിങ്ങള്‍ കൈയൊഴിഞ്ഞല്ളോ. ദേശീയ വിമോചനം ഉന്നയിച്ച് പോരാടിയവര്‍ പെട്ടന്ന് തന്നെ കാര്‍ഷിക വിപ്ളവത്തിലേക്ക് മടങ്ങി. അത് കൈയൊഴിയുന്നതിലും ഈ വിഭാഗം തന്നെയാണ് മുന്‍കൈ എടുത്തത്?

പലതരം ബാലാരിഷ്ടതകളിലൂടെയാണ് നക്സലൈറ്റ് പ്രസ്ഥാനം മുന്നോട്ട് പോകുന്നതെന്ന് ഞാന്‍ നേരത്തെ പറഞ്ഞു. നമ്മള്‍ സ്വീകരിച്ച പല നിലപാടുകളും പുതിയ സാഹചര്യത്തില്‍ മാറ്റേണ്ടിവരും. പുതിയ നിലപാടുകള്‍ സ്വീകരിക്കേണ്ടിവരും. ജാതിയുടെയും ദേശീയതയുടെയും ഒക്കെ കാര്യത്തില്‍ സംഭവിച്ചതിതാണ്. ദേശീയ പ്രശ്നം ഞങ്ങള്‍ കൈയൊഴിഞ്ഞിട്ടില്ല. അത് ഇന്ത്യന്‍ വിപ്ളവത്തിന്‍െറ തന്ത്രപരമായ കോണില്‍ നിന്ന് കൈകാര്യം ചെയ്യണം എന്ന നിലപാട് തന്നെയാണുള്ളത്. എന്നാല്‍, കേവലം ദേശീയ സമരം മാത്രം തൊഴിലാളിവര്‍ഗത്തിന് നയിക്കാനാവില്ല. വര്‍ഗസമരത്തില്‍ ഊന്നി നിന്നാണ് അത് മുഴുവന്‍ പ്രശ്നങ്ങളെയും ഏറ്റെടുക്കുക. മുന്‍കാലത്ത് ദേശീയ പ്രശ്നം ഏറ്റെടുത്തപ്പോള്‍ വര്‍ഗസമരത്തില്‍ ഊന്നാത്ത പ്രവണതയുണ്ടായിരുന്നു. കാര്‍ഷിക വിപ്ളവം കൈയൊഴിഞ്ഞു. അത് തിരുത്തിക മാത്രമാണ് ഇപ്പോള്‍ നടന്നിട്ടുള്ളത്.


പിളര്‍പ്പുകള്‍ തുടര്‍ച്ചയായി നേരിടുന്നത് തന്നെയല്ളേ നേരിടുന്ന മുഖ്യ വെല്ലുവിളി?

നക്സലൈറ്റ് പ്രസ്ഥാനം അതിന്‍െറ തുടക്കം മുതല്‍ പിളര്‍പ്പുകള്‍ നേരിടുന്നുണ്ട്. അത് ഒഴിവാക്കാനാവില്ല. പിളര്‍പ്പില്ലാതെ ഐക്യപ്പെട്ടു പോവുകയായിരുന്നു വേണ്ടത്. എന്നാല്‍ വിപ്ളവത്തെപ്പറ്റി കൃത്യവും സമഗ്രവുമായ ധാരണകള്‍ പലപ്പോഴും നക്സലൈറ്റുുകള്‍ക്ക് ഉണ്ടായിരുന്നില്ല. ചാരുമജുംദാറുടെ കാലത്താകട്ടെ, അതിനുശേഷമാകട്ടെ. ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും പിളര്‍പ്പുണ്ടായത്. അത് ആ തരത്തില്‍ ചിലപ്പോഴൊക്കെ ഗുണകരവുമാണ്. എന്നാല്‍, പിളര്‍പ്പില്ലാതെ മുന്നോട്ട് പോവുന്ന രീതിയില്‍ ആശയശാസ്ത്ര-രാഷ്ട്രീയ-സംഘടാന ലൈന്‍ സ്വീകരിച്ച് അതിന്‍െറ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.


ദേശീയ തലം വിട്ടു സാര്‍വദേശീയ തലത്തില്‍ നോക്കിയാലും തിരിച്ചടികള്‍ നേരിടുന്നുണ്ട്. നിങ്ങളുടെ കുടി മുന്‍കൈയില്‍ രൂപീകരിക്കപ്പെട്ട സാര്‍വദേശീയ വിപ്ളവ സംഘടനകളുടെ കൂട്ടായ്മയായ വിപ്ളവ സാര്‍ദേശയ പ്രസ്ഥാനം (റിം) തകര്‍ന്നിരിക്കുന്നു. അത്തരം വെല്ലുവിളികളെപ്പറ്റി എന്തുപറയുന്നു?


ലോകത്തിലെ പോരാടുന്ന വിവിധ മാവോയിസ്റ്റ് സംഘടനകളെ ഒന്നിപ്പിച്ച് വിപ്്ളവ സാര്‍വദേശീയ പ്രസ്ഥാനം (റിം) രൂപീകരിക്കുന്നതില്‍ കേരളത്തിലെ നക്സലൈറ്റ് പ്രവര്‍ത്തകര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ജയിലില്‍ കിടക്കുന്ന കാലത്ത് അമേരിക്കന്‍ കമൂണിസ്റ്റ് പാര്‍ട്ടിയായ ആര്‍.സി.പി ക്ക് കത്തുകളയക്കുന്നത് ഞാനാണ്. അതിനെ തുടര്‍ന്ന് അവരിവിടെ വരികയും ബന്ധം സ്ഥാപിക്കുകയും ചെയ്തു. പിന്നീട് റിം രൂപീകരിക്കപ്പെട്ടു. തുടക്കം മുതലേ അതില്‍ നിലനിന്നിരുന്ന പലതരം തെറ്റായ പ്രവണതകള്‍ക്കെതിരെ ഞങ്ങള്‍ സമരം ചെയ്തിരുന്നു. ഇപ്പോള്‍ ആര്‍.സി.പിയുടെ ചെയര്‍മാന്‍ ബോബ് അവാക്യന്‍ അടിസ്ഥാന കമ്യൂണിസ്റ്റ് ആശയങ്ങളെ തന്നെ നിരാകരിച്ചിരിക്കുന്നു. പുതിയ കമ്യുണിസ്റ്റ് മാനിഫെസ്റ്റോ പുറത്തിറക്കി. അതിന്‍െറ തുടര്‍ച്ചയിലാണ് റിം നിശ്ചലമായത്. പക്ഷേ, ഞങ്ങള്‍ പോരാട്ടം തുടരുകയാണ്. ബോബ് അവാക്യന്‍െറ തെറ്റായ വലതുപക്ഷ നയങ്ങള്‍ക്കെതിരെ കൃത്യമായ രാഷ്ട്രീയ മറുപടി സി.പി.ഐ എം.എല്‍ നക്സല്‍ബാരി നേതൃത്വ സഖാവായ അജിത്തിന്‍െറ മുന്‍കൈയില്‍ "എഗൈനിസ്റ്റ് അവാക്യനിസം' എന്ന പേരില്‍ പുസ്തകമായി തന്നെ തയാറാക്കിയിട്ടുണ്ട്. അവാക്യന്‍െറ ആശയങ്ങള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദോഷകരമായി ബാധിക്കാനിടയുണ്ട് എന്നതിനാലാണ് മറുപടിയുമായി ഞങ്ങള്‍ മുന്നിട്ടിറങ്ങിയത്..  റിം വീണ്ടും കെട്ടിപ്പടുക്കേണ്ടതുണ്ട്. അതില്‍ നിര്‍ണാകയ ചുവടുകള്‍ വച്ചുകൊണ്ടിരിക്കുകയാണ് ഇപ്പാള്‍. അതുപോലെ നേപ്പാളിലും വിപ്ളവ പ്രസ്ഥാനത്തില്‍ തിരിച്ചടികള്‍ ഉണ്ട്. ഇതിനെതിരെയും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.ഫലത്തില്‍ സാര്‍വദേശീയ തലത്തിലെ തെറ്റായ ആശയങ്ങള്‍ക്കെതിരെ പോരാടുക എന്ന വലിയ വെല്ലുവിളിയും ഞങ്ങളുടെ ചെറിയ സംഘടന ഏറ്റെടുത്തിരിക്കുന്നു. ആ തരത്തില്‍ ഒക്കെ നോക്കിയാല്‍ ഞങ്ങളുടെ രാഷ്ട്രീയ-പ്രത്യയശാസ്ത്ര ദൗത്യം വളരെ വലുതാണ്.

ഭരണകൂട അടിച്ചമര്‍ത്തലിനെതിരെയുള്ള മനുഷ്യാവകാശ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനാണ് താങ്കള്‍ കോഴിക്കോട് വന്നത്. ഭരണകൂട അടിച്ചമര്‍ത്തല്‍ എത്രമാത്രം ശക്തമാണ്?

ഭരണകൂട അടിച്ചമര്‍ത്തല്‍ മുമ്പെന്നത്തേക്കാളും ശക്തമാണ്. അത് ദിനംപ്രതി വര്‍ധിച്ചും കൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിന് ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരുന്നത് തടയണം. അത് ഭരണവര്‍ഗങ്ങളുടെ നിലനില്‍പ്പ് തന്നെ അപടത്തിലാക്കും. ഛത്തീസ്ഗഢ് ഉള്‍പ്പടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്നത് ശക്തമായ സൈനിക വല്‍ക്കരണമാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥ കേരളത്തിലുള്‍പ്പടെ നിലനില്‍ക്കുന്നുണ്ട്. മാവോയിസ്റ്റ് വേട്ട എന്ന പേരില്‍ ആരെയും ജയിലിലടക്കാമെന്നതാണ് അവസ്ഥ. വയനാട് സന്ദര്‍ശിക്കുന്ന ആരെയും മാവോയിസ്റ്റുകളാക്കി അറസ്റ്റ് ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. വ്യക്തിപരമായ എന്‍െറ അനുഭവത്തിലാണെങ്കില്‍ ഭരണകൂടം നിരന്തരമായി പിന്നാലെയുണ്ട്. ഫോണുകള്‍ ചോര്‍ത്തുന്നു. വരുന്ന തപാലുകള്‍ പൊട്ടിച്ചുവായിക്കുന്നു. യാത്രചെയ്യുന്നിടത്തെല്ലാം ആരൊക്കെയായി ബന്ധപ്പെടുന്നു എന്ന് നിരീക്ഷിക്കുന്നു. താഴെ ഈ ഹോട്ടലിന് മുന്നില്‍ പോലും രഹസ്യപൊലീസുണ്ട്. സമൂഹത്തെ മൊത്തത്തില്‍ സംശയത്തിന്‍െറ നിഴലില്‍ നീരിക്ഷണത്തിന് വിധേയമാക്കുകയാണ് ഭരണകൂടം. വിദ്യാഭ്യാസത്തിലുള്‍പ്പടെ സമൂഹത്തിന്‍െറ സമസ്ത മേഖലകളിലും സൈനിക വല്‍ക്കരണം നടക്കുന്നുണ്ട്. അടുത്തിടെ ഡല്‍ഹിയില്‍ പോയപ്പോള്‍ ഒരു വിദ്യഭ്യാസ വിചക്ഷണന്‍ എന്നോട് പറഞ്ഞു ജെ.എന്‍.യു. ഒഴിച്ച് രാജ്യത്തെ മിക്ക സര്‍വകലാശാലകളുടെയും വൈസ് ചാന്‍സലര്‍മാര്‍ മുന്‍ സൈനികരാണെന്ന്. അത്തരത്തില്‍ ഒരു സൈനിക വല്‍ക്കരണം നടക്കുന്നുണ്ട്. മുസ്ളീം ന്യൂനപക്ഷങ്ങളാണ് ഭരണകൂടത്തിന്‍െറ അടിച്ചമര്‍ത്തലിന് ഇരകളായി തീരുന്നത്. അതുപോലെ ആദിവാസികള്‍. ഭരണകൂട അടിച്ചമര്‍ത്തല്‍ നമ്മള്‍ കരുതുന്നതിനേക്കാള്‍ പലമടങ്ങ് ശക്തമാണ്.


കുടുംബം? ജീവിതാവസ്ഥകള്‍?

മുണ്ടൂരിലാണ് താമസിക്കുന്നത്. ഭാര്യ ഹേമ. രണ്ടു മക്കളാണുള്ളത്. മൂത്തമകള്‍ സോയ നിയമ വിദ്യാര്‍ഥിയാണ്. രണ്ടാമത്തെ മകള്‍ മായ എം.എസ് സിക്ക് പഠിക്കുന്നു. കൂടാതെ ഒരു മകനും കൂടിയുണ്ടെനിക്ക്. ഞങ്ങളുടെ മുന്‍കൈയില്‍ നടന്ന മിശ്രവിവാഹത്തിലെ ദമ്പതികളുടെ കുട്ടിയാണ് അവന്‍. ഞങ്ങള്‍ക്കൊപ്പം, വീട്ടിലാണ് വളരുന്നത്. ബി.ടെക്കിന് പഠിക്കുന്നു. അങ്ങനെ മൂന്നു മക്കള്‍.




Followers